റിയാദ് - പന്ത്രണ്ട് മേഖലകളിലേക്ക് കൂടി വ്യാപിച്ച സൗദിവത്കരണത്തിന്റെ ആദ്യഘട്ടത്തിന് ഇന്നലെ തുടക്കമായതോടെ ഇന്ന് മുതൽ പരിശോധന വീണ്ടും കർശനമാകും. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ ഏത് വിഭാഗത്തിലാണെന്ന് കടകളുടെ ഉടമകൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
രജിസ്‌ട്രേഷൻ അനുസരിച്ചുള്ള കച്ചവടം മാത്രമേ ഈ സ്ഥാപനങ്ങളിൽ അനുവദിക്കൂ. റെഡിമെയ്ഡ് കടകളുടെ ലൈസൻസിൽ മറ്റു കച്ചവടമാണ് നടക്കുന്നതെങ്കിലും റെഡിമെയ്ഡ് കടകൾക്ക് ബാധകമായ സൗദിവത്കരണം ഈ കടകൾക്ക് ബാധകമാകുമെന്ന് ചുരുക്കം. അതിനാൽ, രജിസ്‌ട്രേഷനിൽ പറയാത്ത കച്ചവടം നടത്തിയാൽ വൻ പിഴ നൽകേണ്ടി വരുമെന്ന് ബന്ധപ്പെട്ടവർ ഇന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
12 മേഖലകളിലെ സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടം ഇന്നലെ മുതലാണ് നടപ്പായത്. വസ്ത്രങ്ങൾ, വാഹന ഷോറൂമുകൾ, ഫർണീച്ചറുകൾ, പാത്രങ്ങൾ എന്നിങ്ങനെ നാലു മേഖലകളിലായി ഇരുപതോളം ഇനങ്ങളാണ് സെപ്തംബർ 11 (മുഹറം ഒന്ന്) മുതൽ ആരംഭിച്ച ആദ്യഘട്ട സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വരുന്നത്.