ഡൽഹി: സുപ്രിംകോടതി നടപടികൾ വൈകാതെ ജനങ്ങൾക്ക് തത്സമയം കാണാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ലൈവ് സ്ട്രീമിംഗിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതി നടപടികൾ തത്സമയം കാണുന്നതിനുള്ള സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കോടതി നടപടികൾ സംബന്ധിച്ച വിവരങ്ങൾ നിലവിൽ മാധ്യമങ്ങളിലൂടെയാണ് ജനങ്ങളിലെത്തുന്നത്. ഇത് പലപ്പോഴും ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടിയാണ് കോടതി നടപടികൾ ലൈവായി ജനങ്ങളിലെത്തിക്കാൻ തീരുമാനിച്ചത്.
കോടതി നടപടികൾ നേരിട്ട് കാണുന്നതോടെ ഉത്തരവുകളെപ്പറ്റിയും മറ്റും ജനങ്ങൾക്ക് കൃത്യമായ ധാരണയുണ്ടാകും. എന്നാൽ അതീവ ജാഗ്രതയോടെ വേണം ഈ നടപടി സ്വീകരിക്കാൻ. പൊതുജന മധ്യത്തിലുണ്ടാകുന്ന സംവാദങ്ങൾ സ്വാധീനിക്കപ്പെടാതിരിക്കാൻ ജഡ്ജിമാർ ശ്രദ്ധിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.