രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുന്ന പൗരത്വ ഭേദഗതി ബില്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. ഇതു സംബന്ധിച്ച ആദ്യ ഹര്‍ജി മുസ്ലിംലീഗ് സമര്‍പ്പിച്ചുകഴിഞ്ഞു. ഈ പാസായാല്‍ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള അടുത്ത പടിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നേക്കും ഇത് അനുവദിക്കില്ല - ഹര്‍ജി സമര്‍പ്പിച്ചശേഷം പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെതിരായ ഹര്‍ജി സമര്‍പ്പിക്കും. ഇരുസഭകളിലും പാസായെങ്കിലും ഈ വാദമുഖം ബില്ലിനെ ഏറെ നിയമപ്രശ്‌നങ്ങളിലേക്ക് വഴിതെളിച്ചേക്കുമെന്നാണ് സൂചന.
പാര്‍ലമെന്റിലെ ഇരുസഭകളിലും പാസായതോടെ രാഷ്ട്രപതി ഒപ്പുവക്കുക കൂടി ചെയ്താല്‍ പൗരത്വ ഭേദഗതി ബില്‍ നിയമമാകും. മതതേതരത്വം എന്നത് അടിസ്ഥാനമൂല്യമായി അംഗീകരിച്ച ഇന്ത്യന്‍ ഭരണയ്ക്ക് വിരുദ്ധമാണ് ബി.ജെ.പി സര്‍ക്കാരിന്റെ ബില്ലെന്ന് പ്രതിപക്ഷം രാജ്യസഭയിലും ആവര്‍ത്തിച്ചെങ്കിലും ബില്‍ പാസാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 1955ലെ പൗരത്വ നിയമത്തിലെ രണ്ടാം സെക്ഷനാണ് പുതിയ ബില്‍ ഭേദഗതി ചെയ്യുന്നത്. അനധികൃത കുടിയേറ്റക്കാര്‍ ആരെന്ന് നിര്‍വചിക്കുന്ന ഈ സെക്ഷനില്‍ സെക്ഷന്‍ 2 (1)(ബി) കൂടി കൂട്ടിച്ചേര്‍ക്കപ്പെടു.
ഇതോടെ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരും 1946-ലെ വിദേശി നിയമത്തില്‍ നിന്നും 1920-ലെ പാസ്‌പോര്‍ട്ട് നിയമത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുമായ ആരും അനധികൃത കുടിയേറ്റക്കാരല്ല എന്നൊരു ഭാഗം കൂടി എഴുതിച്ചേര്‍ക്കപ്പെടും. ഇതോടെ 1955-ലെ പൗരത്വ നിയമം അനുസരിച്ച് സെക്ഷന്‍ 6 പ്രകാരം പൗരത്വത്തിനായി അപേക്ഷിക്കാന്‍ ഇവരും യോഗ്യത നേടും. എന്നാല്‍, പുതുതായി ചേര്‍ക്കപ്പെടുന്ന ഭേദഗതിയില്‍ മുസ്ലിം വിഭാഗത്തിന്റെ പേര് പരാമര്‍ശിക്കുന്നില്ല എന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാര്‍ലമെന്റില്‍ വിവാമായത്.
അതേസമയം, ബില്‍ ഭരണഘടനയിലെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിക്കുന്നതാണെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഈ അനുച്ഛേദം അനുസരിച്ച് ഇന്ത്യന്‍ പൗരന്മാരാണെങ്കിലും അല്ലെങ്കിലും ഇന്ത്യന്‍ ഭൂപ്രദേശത്തിനകത്ത് ഒരു വ്യക്തിയോടും സര്‍ക്കാര്‍ അസമത്വപരമായ നിലപാട് സ്വീകരിക്കരുതെന്നും എല്ലാവര്‍ക്കും തുല്യമായ നിയമസുരക്ഷ ഉറപ്പു വരുത്തണമെന്നുമാണ് പറയുന്നത്.
അതേസമയം, ഈ രാജ്യങ്ങളില്‍നിന്നുള്ള എല്ലാ മുസ്ലിങ്ങളെയും ബില്‍ പ്രകാരം രാജ്യത്തുനിന്ന് പുറത്താക്കാനാകില്ല. അനധികൃത കുടിയേറ്റക്കാര്‍ എന്ന വിശേഷണം ഉള്ളവര്‍ക്കാണ് ബില്‍ ബാധകമാകുക. അതായത്, ഇന്ത്യയ്ക്കുള്ളില്‍ യാത്ര ചെയ്യാന്‍ ആവശ്യമായ പാസ്‌പോര്‍ട്ടും വിസയും കൈവശമില്ലാത്തവരും കാലാവധി കഴിഞ്ഞശേഷവും ഇന്ത്യയില്‍ തുടരുന്നവരും. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ തന്നെ മതപീഡനം അനുഭവിക്കുന്ന മുസ്ലീം വംശജരെ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് വിവാദമുയര്‍ത്തുന്നുണ്ട്. മ്യാന്‍മറില്‍നിന്ന് പലായനം ചെയ്യേണ്ടി വന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ ബില്‍ പ്രകാരം അനധികൃത കുടിയേറ്റക്കാരായി തുടരും.
ബില്‍ നിയമമാകുന്നതോടെ മൂന്ന് അയല്‍രാജ്യങ്ങളില്‍നിന്നുളള മുസ്ലീങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് തനിയെ പൗരത്വം ലഭിക്കില്ല. എന്നാല്‍, പൗരത്വം ലഭിക്കുന്നതിന് തടസമായുണ്ടായിരുന്ന അനധികൃത കുടിയേറ്റക്കാര്‍ എന്ന പേര് ഇല്ലാതാകും. പൗരത്വത്തിനായി അപേക്ഷിക്കാന്‍ ഇതോടെ കൂടുതല്‍ എളുപ്പമാകുകയും ചെയ്യുും. കൂടാതെ പൗരത്വം ലഭിക്കാനായി 11 വര്‍ഷത്തോളം രാജ്യത്ത് താമസിക്കണമെന്നത് അഞ്ച് വര്‍ഷമായി ചുരുക്കിയിട്ടുമുണ്ട്. ഇത്തരത്തില്‍ പൗരത്വത്തിനായി അപേക്ഷിക്കാന്‍ കഴിയാത്ത മുസ്ലീം കുടിയേറ്റക്കാര്‍ അനധികൃത മുസ്ലിം കുടിയേറ്റക്കാരായി തുടരും.