Advertisment

ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന് ലോക്സഭയില്‍ അവതരണാനുമതി ; ബിൽ ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്ന് അമിത് ഷാ

New Update

ഡല്‍ഹി : പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിന് ഒടുവില്‍ ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന് ലോക്സഭയില്‍ അവതരണാനുമതി ലഭിച്ചു. ബില്‍ അവതരണത്തിനെ അനുകൂലിച്ച് 293 പേര്‍ വോട്ട് ചെയ്തു. 82 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. കോൺഗ്രസും ഇടതുപാർട്ടികളും മുസ്ലിംലീഗും ഡിഎംകെയും എൻസിപിയും എതിർത്തു വോട്ട് ചെയ്തപ്പോള്‍ ശിവസേന അനുകൂലിച്ചു. ടിഡിപിയും ബിജു ജനതാദളും പിന്തുണച്ച് വോട്ട് ചെയ്തു.

Advertisment

publive-image

അവതരണാനുമതി ലഭിച്ചതോടെ ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായബില്ലാണ് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുന്ന ബില്ലാണ് സഭയിലെത്തുന്നത്.

മതത്തിന്‍റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നുവെന്നും മുസ്‍ലിം വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തുന്നതാണ് ബില്ലെന്നതുമാണ് പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തുന്ന വാദം. നേരത്തെ അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് 11 വര്‍ഷമെങ്കിലും താമസിച്ചാല്‍ മാത്രമായിരുന്നു പൗരത്വം ലഭിക്കുക. എന്നാല്‍ ഇനിയത് 5 വര്‍ഷം മാത്രം മതിയാകും.

ബില്ലിനെ അനുകൂലിച്ച് ശിവസേന വോട്ട് ചെയ്യുന്നത് തടയാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ ബില്‍ അവതരണത്തെ എതിര്‍ക്കേണ്ടതില്ലെന്നും ബില്ലിനെ എതിര്‍ക്കണമോയെന്ന കാര്യം പിന്നീടെന്നുമുള്ള നിലപാടാണ് ശിവസേന സ്വീകരിച്ചത്. ബിജു ജനതാദള്‍, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരും ബില്‍ അവതരണത്തെ അനുകൂലിച്ചാണ് വോട്ട് ചെയ്തതെന്നും ശ്രദ്ധേയമാണ്.

ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ബിൽ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഡിഎംകെ സഭവിട്ടിറങ്ങി. ശശി തരൂർ, എൻ കെ പ്രേമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, അടക്കമുള്ള നേതാക്കൾ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി സംസാരിച്ചു. അതേസമയം ബിൽ ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്ന് അമിത് ഷാ അവകാശപ്പെട്ടു.

അവതരണസമയത്ത് കോൺഗ്രസ് ബില്ലിനെ എതിർത്തു. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ബില്ലാണെന്ന് കോൺഗ്രസ് സഭയില്‍ പറഞ്ഞു. ബിൽ ഭരണഘടനാ വിരുദ്ധമെന്ന് പികെ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ പറഞ്ഞു. എന്നാല്‍ ബില്‍ ഒരുശതമാനം പോലും ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്ന് അമിത് ഷാ മറുപടി പറഞ്ഞു. വലിയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ചര്‍ച്ച നടക്കുന്നത്.

ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ചട്ടങ്ങളെക്കുറിച്ച് അറിയില്ലെന്ന് തൃണമൂൽ അംഗം സൗഗത റോയ് സഭയില്‍ പറഞ്ഞു. ഇതോടെ ഭരണകക്ഷി അംഗങ്ങള്‍ സൗഗത റോയ്ക്കെതിരെ തിരിഞ്ഞു. തന്നെ തല്ലാനാണ് ശ്രമമെങ്കില്‍ തല്ലണമെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇന്ദിരാഗാന്ധി 1974ൽ ബംഗ്ളാദേശിൽ നിന്ന് വന്നവർക്ക് മാത്രം പൗരത്വം നല്കിയത് എന്തിനായിരുന്നുവെന്ന് അമിത് ഷാ സഭയിലെ ചര്‍ച്ചയ്ക്കിടെ ചോദിച്ചു. അയൽരാജ്യങ്ങളിൽ ഇപ്പോഴും മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും അവർക്ക് അഭയം നല്കാനാണ് ബില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

'രാജ്യത്തിൻറെ അതിർത്തി എവിടെയൊക്കെ എന്ന് തനിക്ക് അറിയാം. താന്‍ ഈ നാട്ടുകാരനാണ്. ജമ്മുകശ്മീരിനെ ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിക്കാത്തവരാണ് അഫ്ഗാനിസ്ഥാൻ അതിർത്തി രാജ്യമല്ലെന്ന് പറയുന്നത്'. രാജ്യത്തെ മതത്തിൻറെ അടിസ്ഥാനത്തിൽ വിഭജിച്ചത് കോണ്‍ഗ്രസ് ആണെന്നും അമിത് ഷാ സഭയില്‍ കൂട്ടിച്ചേര്‍ത്തു.

Advertisment