- ആയിഷ ഹസീന
തിരുവനന്തപുരം
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ എയർഇന്ത്യ, നിരക്ക് ഇരട്ടിയോളം കൂട്ടിയ സാഹചര്യത്തിൽ ഒരു പ്രതിഷേധ കവിത
അന്യനാട്ടിലെന്റെ സ്വപ്നങ്ങൾ
ഒക്കെയും ഒട്ടകം തിന്ന
നാളോർമ്മയിൽ...
പിന്നെ രക്തം ഊറ്റിക്കുടിച്ച
ആതുരാലയങ്ങൾ മൊഴിഞ്ഞു
പലവട്ടം ഞാൻ മരിച്ചുവെന്ന് ..
ജീവിതത്തോട് മല്ലിട്ട് ഞാനിന്ന്
നേടിയതൊളിപ്പിച്ചിടാൻ
ഇടമില്ലാതുഴറുന്നു ജീവിതത്തിൽ
എല്ലാ മോർത്തെടുക്കാൻ അന്ത്യനിമിഷ
ത്തിലൊരിത്തിരി നേരം..
ബാക്കി നിന്നു.
എന്നിലെ കരുതലെല്ലാം സ്വന്ത
നാട്ടിൽ മക്കളായ് പൂത്ത മരങ്ങളായി.
മാതൃസ്നേഹത്തിനടയാളമായിട്ടെന്റെ
മാതാവും ഓർമ്മയായി..
ഒരുവളെ കെട്ടിയിട്ട തൊഴുത്തതിൽ
കണ്ണീരുപ്പുകടലായിആ കടലിൽ കാലമെന്റെ സ്വപ്നങ്ങളെ
മുക്കിയും ഞെക്കിയും പാഴ് കനവായ് ..
കരളിനു വിലയിട്ടു,
കണ്ണിന്നു വിലയിട്ടു,
കൈകാലുകൾക്കും
മരണം വരിച്ചന്നു വിലയിട്ടവർ
കാൽവിരൽ, കൈവിരലൊട്ടും
മടിക്കാതെ... എണ്ണിപ്പെറുക്കി
കൂട്ടത്തിൻ
മുന്തിയ വിലയിട്ടു അമ്മ നാട് ...
എന്റെ ചോരയും ,നീരു മൂറ്റിയെടുത്ത്
വളർന്നൊരു നാടിന്ന് മമത കെട്ടു .
എന്തിനി ചെയ്‌വു ഞാനൊരു ദേഹം..
ദേഹി പോയ് ദേഹമായ് അലയുന്നു
മണൽക്കാട്ടിൽ ..
മടങ്ങി വരാനില്ല പണവും..
കൂടുന്നു മോഹങ്ങളെല്ലാം ഭാരമായി.
ഒന്നുമറിയാതുറങ്ങുന്ന ദേഹമേ ..
ഇനിയില്ല മടക്കയാത്രയും.... പൊന്നേ
തിന്നാൻ കൊടുക്കാമിന് - ശവംതീനികൾ തിന്നട്ടെ ...... മെല്ലെ . ..