- ജൂബി ജുവൈരിയത്
സത്യസന്ധത കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ കൈമോശം വന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.ഒരു അധ്യാപിക എന്ന നിലയിൽ നമുക്കുമുന്നിൽ വരുന്ന കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ഒരു വലിയ കർത്തവ്യം ചെയ്യാനുണ്ട്.
കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ സ്വാഭാവികമായും നാം ശിക്ഷിക്കാറുണ്ട്.ശിക്ഷണത്തിന്റെ മറുപുറമാണ് ശിക്ഷ എന്നു വിവക്ഷ. എന്നാൽ ഈ ശിക്ഷ ചിലപ്പോഴെങ്കിലും വിപരീതിഫലം ചെയ്യാറുണ്ടെന്നതിൽ തർക്കമില്ല. മറിച്ച് സ്നേഹത്തോടെയുള്ള ഇടപെടലാണെങ്കിലോ..? എന്റെ ഒരു അനുഭവം ഇവിടെ പങ്കുവെയ്ക്കുന്നു.
എന്റെ ക്ലാസ്സിലെ വിഷ്ണു. അവൻ പഠനത്തിൽ മറ്റുള്ളവരോടൊപ്പം എത്തിപ്പെടാൻ അൽപം പ്രയാസം നേരിടുന്നുണ്ട്. ഇടക്കിടയ്ക്ക് അവൻ ക്ലാസ്സിൽ പൈസ കൊണ്ടുവരാറുണ്ടെന്ന് ചില കുട്ടികൾ പറയാറുണ്ട്..ഒരുദിവസം യാദൃശ്ചികമായി നൂറോളം രൂപ അവന്റെ കൈവശം കണ്ടു.കാശിന്റെ ഉറവിടം പറയാൻ അവൻ മടികാണിച്ചു.
അവൻ സ്വരുക്കൂട്ടിയ പണമാണെ ന്നാണ് അവസാനം പറഞ്ഞത്.എന്തോ എനിയ്ക്കതത്ര വിശ്വാസം തോന്നീല. ക്ലാസ്സിൽ നിന്നൊന്നും ഞാൻ പറഞ്ഞില്ല.കയ്യിലെ പൈസ ഞാൻ വാങ്ങി കൊണ്ടുപോന്നു.ആരുമറിയാതെ അവന്റെ അമ്മയെ വിളിച്ചു കാര്യം തിരക്കി. വീട്ടുകാരറിയാതെ അവരുടെ കടയിൽ നിന്നെടുത്തതാവാമെന്നാ യിരുന്നു അമ്മയുടെ നിഗമനം. പണമെടുക്കുന്നത് ഇനിമുതൽ സൂക്ഷിക്കണമെന്നും ഇതിന്റെ പേരിൽ അവനെ അടിക്കുകയോ ശകാരിക്കുകയോ ചെയ്യരുതെന്നും അമ്മയോട് പറഞ്ഞു ഫോൺ വെച്ചു.
പണം അവന്റെ ചേച്ചിയുടെ കയ്യിൽ കൊടുത്തു വിട്ടു. ഇന്റർവെല്ലിന് അവനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു പറഞ്ഞു. 'ഇനി അമ്മയും അച്ഛനും അറിയാതെ പൈസ എടുക്കുകയോ ഞാൻ പറയാതെ ക്ലാസ്സിൽ പൈസ കൊണ്ടുവരിക യോ ചെയ്യരുതെന്ന് ' അവന്റെ കുഞ്ഞിക്കണ്ണു കൾ നിറയാൻ തുടങ്ങി..പതിയെ അവൻ പറഞ്ഞു'ടീച്ചർ ഇനി ജീവിതത്തിൽ ഞാനിങ്ങനെ ചെയ്യില്ല''.സാരല്ലെടാ.. കുട്ടികളല്ലേ ഒരു തെറ്റൊക്കെ പറ്റും.ഇനി ന്റെ കുട്ടി ഇങ്ങനെ ചെയ്യാതിരുന്നാൽ മതി"അവന്റെ മുടിയിഴയിലൂടെ കയ്യോടിച്ചു കൊണ്ടു ഞാൻ പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു..
പിറ്റേ ദിവസം വീട്ടു വിശേഷങ്ങൾ ചോദിച്ചപ്പോൾ അമ്മ തല്ലി എന്നു പറഞ്ഞവൻ മൃദുവായി ചിരിച്ചു. ഈ സംഭവം കഴിഞ്ഞ് 4 മാസമെങ്കിലും കഴിഞ്ഞിട്ടുണ്ടാവും.കഴിഞ്ഞ ശനിയാഴ്ച ഞാൻ പതിവിലും നേരത്തേ സ്കൂളിൽ എത്തിയിരുന്നു. സ്കൂൾ ഗേറ്റിൽ തന്നെ വിഷ്ണു എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടതും അവൻ ഓടി വന്നു.കയ്യിലുണ്ടായിരുന്ന നൂറ്(100) രൂപ നീട്ടിക്കൊണ്ട് പറഞ്ഞു ''ടീച്ചർ ഇത് നമ്മടെ ക്ലാസ്സിൽ നിന്ന് കിട്ടിയ താണ്. ആരുടെ എന്നറീല. കൂട്ടുകാരൊക്കെ ഇതു കൊണ്ട് മിഠായി വാങ്ങാൻ എന്നെ നിർബന്ധി ക്കുകയാണ്. അപ്പോൾ ഞാൻ അവരോട് പറഞ്ഞു ''ഞാനിത് നമ്മടെ ടീച്ചറുടെ കയ്യിലെ കൊടുക്കൂ എന്ന്'' ഞാനത് വാങ്ങുന്നതിനിട യിൽ അവനെ പുറം തട്ടി അഭിനന്ദിക്കാൻ മറന്നില്ല.
സ്റ്റാഫ് റൂമിൽ എത്തിയപ്പോഴേക്കും കാശിന്റെ അവകാശി എന്നെ തേടിയെത്തി.u s s ക്ലാസിന് ഇരുന്നപ്പോൾ കൊഴിഞ്ഞു വീണതാണെന്നും uss ന്റെ ഗൈഡ് വാങ്ങാൻ കൊണ്ടുവന്നതാണെന്നും കുട്ടി തെളിവ് സഹിതം പറഞ്ഞു.ഞാൻ വിഷ്‌ണുവിനെ വിളിച്ചു. എന്നിട്ട് അവനോട് തന്നെ കാശ് അവൾക്ക് കൊടുക്കാൻ പറഞ്ഞു.അവൻ ആ പൈസ കൊടുക്കുമ്പോൾ അവന്റെ മുഖത്തും എന്റെ മനസ്സിലും ആയിരം നക്ഷത്രങ്ങൾ ഒന്നിച്ചു മിന്നിതിളങ്ങി...
പിറ്റേ ദിവസം(തിങ്കൾ) ക്ലാസ്സിൽ ചെന്ന് എല്ലാവരുടെയും മുൻപിൽ വെച്ച് വിഷ്‌ണുവിനെ അഭിനന്ദിച്ചു.അതോടൊപ്പം അവനെ കടയിൽ പോകാൻ നിർബന്ധിച്ചവർ ഇവിടൊക്കെ ഉണ്ടെന്ന് ഒരു കമന്റും പാസ്സാക്കി.ചില മുഖങ്ങൾ ജാള്യതയോടെ താഴുന്നത് കാണാമായിരുന്നു.വിഷ്ണുവിന്റെ മുഖത്ത് ഒരായിരം പൂനിലാവ് പൂത്തു വിടർന്നു. അങ്ങനെ ഒരിക്കൽ ഞാൻ വിതച്ച സത്യത്തിന്റെ വെൺ വിത്ത് മുളപൊട്ടി വളർന്ന് പടർന്ന് പൊൻ കതിരായി വിളവെടുത്തു.