ഏതു കഠിനഹ്റുദയന്റെയും കരളിയിക്കുന്ന ദൃശ്യമായിരുന്നു അത്. ട്രെയിൻ കയറി ഇരുകാലുകളും അറ്റുപോയി അബോധാവസ്ഥയിലായിട്ടും ആ അമ്മയുടെ കരങ്ങൾ സദാ തന്റെ കൺമണിയെ തേടുകയായിരുന്നു.ഒരു തവണപോലും അവർ ആ കൈകൾ മകനിൽ നിന്ന് പിൻവലിക്കാൻ തയ്യാറായില്ല.
ഇന്നലെ വൈകിട്ട് ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ മോദിനിനഗർ റെഡ്‌മാ ഓവർബ്രിഡ്ജിനടിയിലെ റെയിൽപ്പാളത്തിലൂടെ തന്റെ 5 മാസം പ്രായമുള്ള മകനെയും ഒക്കത്തെടുത്തുകൊണ്ടു ക്രോസ്സ് ചെയ്യുകയായിരുന്ന സുചിത എന്ന യുവതിയാണ് എതിരെവന്ന ഗുഡ്‌സ് ട്രെയിനിനടിയിപ്പെട്ടത്.
വലിയ മാനസികസമ്മർദ്ദത്തിലായിരുന്ന അവർ ട്രെയിൻ വരുന്നത് ശ്രദ്ധിച്ചില്ല എന്നാണു പറയുന്നത്. ട്രെയിൻ അടുത്തെത്തിയപ്പോൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും അവരുടെ കാലുകൾ പാളത്തിനുള്ളിലകപ്പെട്ടു അറ്റുപോകുകയയായിരുന്നു.കുഞ്ഞിനെ അവർ ദൂരേക്കെറിഞ്ഞതുകൊണ്ട് അവനു അപകടമൊന്നും പറ്റിയില്ല.
റെയിൽപ്പാളത്തിൽ രക്തം വാർത്തു ബോധം നഷ്ടപ്പെട്ട സുചിതയുടെ കൈകൾ കുഞ്ഞിനെത്തന്നെ തിരയുന്ന കാഴ്ച കണ്ടുനിന്നവരെപ്പോലും കണ്ണീരിലാഴ്ത്തിയിരുന്നു. അവരെ പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും കുഞ്ഞിന്റെ ഉടുപ്പിൽ നിന്നവർ പിടിവിട്ടിരുന്നില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഭർത്താവ് മരിച്ച ശുചിത ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കുഞ്ഞുമായി കൂലിവേലചെയ്താണ് അവർ കഴിഞ്ഞിരുന്നതും. റാഞ്ചി മെഡിക്കൽ കോളേജിൽ ഇരുകാലുകളും നഷ്ടപ്പെട്ട അവരിപ്പോൾ അപകടനില തരണം ചെയ്തിരിക്കുകയാണ്. കുഞ്ഞിനെ ശിശുസംരക്ഷണ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.