ഒരു പശുവിന്റെ മാർക്കറ്റുവില 1.5 ലക്ഷം രൂപ വരും. നെതർലാന്റിലെ മുന്തിയ ഇനത്തിലുള്ള പശുക്കളെ സഹിവാൾ എന്ന ഇന്ത്യൻ ഇനവുമായി ക്രോസ്സ് ചെയ്തു പ്രജനനം നടത്തിയ 'ഫ്രിസ്‌വാൾ' എന്ന ഉന്നത ഇനത്തിൽപ്പെട്ട 25000 പശുക്കളാണ് സൈന്യത്തിന്റെ ഫാമുകളിൽ ഉള്ളത്.
ഫ്രിസ്‌വാൾ ഇനം പശുക്കൾ ഒരു ലാക്ടേഷൻ (Lactation Period ) പീരിയഡ് അതായത് വർഷത്തിൽ 305 ദിവസം നൽകുന്ന പാലിന്റെ ശരാശരി അളവ് 3600 ലിറ്ററാണ്. ഈ പശുക്കളെ മുഴുവൻ സൈന്യം വിൽക്കുകയാണ്.
ഇവയുടെ പരിപാലനവും സംരക്ഷണവുമാണ് പ്രശ്‍നം. പട്ടാളത്തിനുപോലും താങ്ങാൻ കഴിയുന്നില്ല. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഫ്രിസ്‌വാൾ പശുക്കളെ വളർത്തുക വളരെ ബുദ്ധിമുട്ടാണ്. ചിട്ടയായ ആഹാരവും, ഉന്നത പ്രോട്ടീൻ നിലവാരമുള്ള പുല്ലുകളും പഴങ്ങളും ,ധാന്യവും കൂടാതെ മികച്ച പരിചരണവും ശുചിത്വവും ഇവയ്ക്കത്യന്താപേക്ഷിതമാണ്.
സൈനികർക്ക് ഉന്നതഗുണനിലവാരമുള്ള പാല് ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ 1889 ൽ തുടങ്ങിയതാണ് പട്ടാള പശു ഫാമുകൾ. മീററ്റ്,അംബാല ,ശ്രീനഗർ,ജാൻസി ,ലക്‌നൗ ഉൾപ്പെടെ 39 സ്ഥലങ്ങളിലായി സൈന്യ ത്തിന് ഇത്തരം ഫാമുകളുണ്ട്..
20000 ഏക്കർ ഭൂമിയിലാണ് ഫാമുകൾ സ്ഥിതിചെയ്യുന്നത്. 57000 ജവാന്മാരാണ് ഈ ഫാമുകളിൽ ജോലി ചെയ്യുന്നത്. പശുക്കൾ വിൽക്കപ്പെടുന്നതോടുകൂടി സൈനികരെ മറ്റു സൈനികആവശ്യങ്ങ ൾക്കായി ഉപയോഗിക്കാം. ചെലവിനേക്കാൾ കുറവാണ് വരുമാനം.
ഒരർത്ഥത്തിൽ വലിയ നഷ്ടത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. ഫാമുകൾ ഇല്ലാതാകുന്നതോടെ 20000 ഏക്കർ ഭൂമി സൈന്യത്തിന് മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാനും കഴിയുമെന്നതാണ് കണക്കുകൂട്ടൽ.
എന്നാൽ പശുക്കളെ വിൽക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആദ്യം അവയെ ലേലം ചെയ്യാൻ പദ്ധതിയിട്ടെങ്കിലും അത് നടന്നില്ല. കാരണം ഈ പശുക്കളുടെ പരിപാലനം വളരെ ശ്രമകരമാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരാരും ഇവയെ വാങ്ങാനായി മുന്നോട്ടുവരുന്നുമില്ല. മറ്റൊന്ന് പശുക്കൾ അറവുശാലയിലേക്ക് പോകില്ല എന്നുറപ്പാക്കിയശേഷമാകും സൈന്യം വില്പ്പന നടത്തുക എന്നതാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഈ പശുക്കളെ 3 മാസത്തിനകം വിൽക്കണമെന്ന് സർക്കാർ ഉത്തരവിട്ടി രുന്നെങ്കിലും അത് നടന്നില്ല. പശുക്കളെ വാങ്ങാൻ ആളില്ലാതെവന്നതോടുകൂടിയാണ് വില ഒരു പശുവിന് വെറും 1000 രൂപയാക്കി കുറച്ചത്.അപ്പോഴും പ്രതീക്ഷിച്ച പ്രതികരണം കിട്ടിയിട്ടില്ല.
ഉത്തരാഖണ്ഡ് സർക്കാർ തങ്ങളുടെ ഫാം ഹൗസുകളിലേക്കായി സൈന്യത്തിൽ നിന്നും ഒരു പശുവിന് 1000 രൂപ വിലവച്ചു 500 പശുക്കളെ വാങ്ങിക്കഴിഞ്ഞു. പശുക്കളെ മുഴുവൻ വിറ്റഴിക്കാനുള്ള ശ്രമം ഇപ്പോഴും യുദ്ധസമാനമായി നടക്കുകയാണ്.