മകന് വൈകല്യങ്ങള്‍ ഏറെയുണ്ട്. വളര്‍ച്ചയില്ല. കൈകാലുകള്‍ക്കും ശേഷിക്കുറവാണ്. 19 വയസ്സ് പ്രായമായെങ്കിലും ഉയരം കേവലം മൂന്നടി മാത്രം.
മദ്ധ്യപ്രദേശിലെ Rajgarh ജില്ലയിലുള്ള 'ദൌലത് പുര' ഗ്രാമത്തിലെ കാലുസിംഗ് സോന്ധിയയുടെ ഏക മകനാണ് വികലാംഗനായ 18 കാരന്‍ ജഗദീഷ്. ജഗദീഷ് പഠനത്തില്‍ അഗ്രഗണ്യനാണ്. എല്ലാ വിഷയങ്ങളിലും ഒന്നാമന്‍. ചെറുപ്പം മുതല്‍ അങ്ങനെയാണ് . ഹയര്‍സെക്കന്‍ഡറി പാസ്സായത് സംസ്ഥാന റാങ്ക് നേടിയാണ്.
ഗ്രാമത്തില്‍ നിന്ന് 25 ദൂരെയുള്ള രാജ് ഗഡ് കോളേജില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ യാത്ര ഒരു പ്രശ്നമായി. ത്രീ വീലര്‍ ഓടിക്കാനും കഴിയില്ല. കാര്‍ വാങ്ങാനും ഡ്രൈവറെ വയ്ക്കാനും കര്‍ഷകനായ കാലു സിങ്ങിനു പണമില്ല.
സഹായത്തിനായി പല അധികാരികളെയും കണ്ടു. ഒടുവില്‍ കളക്ടറെ കണ്ടപ്പോള്‍ 50% വികലാംഗന്‍ എന്ന ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കി വിട്ടയച്ചു. പഠനത്തിനുള്ള സാമ്പത്തിക സഹായം തേടി പല വാതിലുകളും മുട്ടിയിട്ടും ഒരു രക്ഷയുമില്ല.
പഠിച്ച് IAS നേടണമെന്ന മകന്‍റെ ആഗ്രഹത്തിന് മുന്നില്‍ ഒടുവില്‍ ആ പിതാവ് സ്വയം അദ്ദേഹത്തെ ത്തന്നെ മകനുവേണ്ടി സമര്‍പ്പിക്കുകയായിരുന്നു. കാലു സിംഗ് സ്കൂളില്‍ പോയിട്ടില്ല, പഠിച്ചിട്ടുമില്ല. എങ്കിലും മകനെ പഠിപ്പിച്ചു വലിയവനാക്കണം എന്ന ആഗ്രഹമാണ് മനസ്സ് നിറയെ.
കാലു സിംഗ് ദിവസവും മകനെ ബസിലും തോളിലുമേറ്റിയാണ് കോളേജില്‍ കൊണ്ടുപോകുന്നത്. കോളേജ് തീരുംവരെ അദ്ദേഹം അവിടെ തങ്ങും. കോളേജ് വിടുമ്പോള്‍ മകനുമായി വീട്ടിലേക്കു മടങ്ങും. ഇതാണ് ഇപ്പോള്‍ സ്ഥിരം നടക്കുന്നത്. അവധി ദിവസങ്ങളില്‍ മാത്രം കൃഷിയിടത്തില്‍ ജോലി ചെയ്യും. ഭാര്യയാണ് ഇപ്പോള്‍ കൃഷിയും വീട്ടുകാര്യങ്ങളും നോക്കിനടത്തുന്നത്.
അച്ഛന്റെ തോളിലേറി കോളേജില്‍ പോയി പഠിച്ച് ആദ്യമായി IAS നേടുന്ന വ്യക്തി താനായിരിക്കുമെന്ന് ജഗദീഷ് പറയുമ്പോഴും അതെത്രത്തോളം പ്രായോഗികമാകും എന്നതാണ് വിഷയം. എങ്കിലും ആ ദൃഡ നിശ്ചയത്തെ നമുക്ക് നമിക്കാതെ തരമില്ല. അച്ഛനും മകനും ഇക്കാര്യത്തില്‍ ഉറച്ച ആത്മവിശ്വാസമാണ്.