2006 ൽ ബീഹാറിലെ പാറ്റ്‌ന യൂണിവേഴ്‌സിറ്റിയിൽ ഹിന്ദി പ്രൊഫസ്സറായിരുന്ന 49 കാരൻ മട്ടൂക് നാഥ് ചൗധരിയും അദ്ദേഹത്തേക്കാൾ 30 വയസ്സ് പ്രായക്കുറവുണ്ടായിരുന്ന 19 കാരിയായിരുന്ന ശിഷ്യ ജൂലിയുടെയും പ്രണയം വിദേശമാദ്ധ്യമങ്ങളിൽ വരെ വലിയ വാർത്തയായിരുന്നു.പത്രദൃശ്യമാദ്ധ്യമങ്ങൾ അന്ന് ഇവർക്ക് പിന്നാലെയായിരുന്നു.
സമൂഹവും കുടുംബവും ഇളകി മറിഞ്ഞു. ഭാര്യയും ,കൂട്ടരും ചേര്‍ന്ന് ഇരുവരെയും പരസ്യമായി തല്ലിച്ച തച്ചു.മുഖത്തു കരിഓയില്‍ ഒഴിച്ചു. ഗാര്‍ഹിക പീഡ നകുറ്റം ചുമത്തി മട്ടൂക്നാഥിനെയും ജൂലിയെയും ജയി ലിലാക്കി. പാറ്റ്ന യൂണിവേര്‍സിറ്റി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. 2009 ല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു..നാടും നാട്ടുകാരും പ്രൊഫസറെയും ജൂലിയെയും പഴിച്ചു. പ്രോഫസ്സര്‍ക്കും ജൂലിയ്ക്കും വട്ടാണെന്നുള്ള വ്യാപക പ്രചാരണം മാദ്ധ്യമങ്ങളില്‍ വരെ നടന്നു അക്കാലത്ത്.
ജയില്‍ മോചിതനായ മട്ടൂക് നാഥ് ജൂലിയ്ക്കൊപ്പം പാറ്റ്ന വിട്ടു ഭാഗല്‍പ്പൂരിലെത്തി. ഒരുമിച്ചു താമസമായി. അവിടെ അദ്ദേഹം ഒരു സ്‌കൂൾ തുറന്നു. പ്രേം പാഠശാല ( പ്രണയ പാഠശാല ) അഥവാ LOVE SCHOOOL എന്നയിരുന്നു അതിന്റെ പേര്. പ്രണയത്തിന്റെ അർത്ഥവ്യാപ്തികളിലൂടെ സമൂഹത്തെ ബോധവൽക്കരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നദ്ദേഹം വെളിപ്പെടുത്തി.
പിന്നീട് കോടതിയില്‍ കേസ് നടന്നു. 2013 ഫെബ്രുവരി 13 ന് കോടതി വിധിവന്നു. ജോലി തിരിച്ചുകിട്ടി. വിധിനടപ്പാക്കിക്കിട്ടാന്‍ പ്രോഫസ്സര്‍ക്ക് സത്യാഗ്രഹം കിടക്കേണ്ടി വന്നു. ഒടുവില്‍ രാജ്ഭവന്‍ ഇടപെട്ടു വിധി നടപ്പാക്കി.
ജോലിയിൽ നിന്ന് റിട്ടയർ ചെയ്തശേഷം അദ്ദേഹം തങ്ങളുടെ അതുല്യപ്രണയത്തെ ആധാരമാക്കി ഒരു പുസ്തകമെഴുതിയിരുന്നു ' Matuk - julie Dairy ' എന്നാണ് പേര്. മട്ടൂക് നാഥും ജൂലിയും ലിവ് ഇൻ റിലേഷനിലാണ് കഴിഞ്ഞത്. മട്ടൂക് നാഥിന്റെ പെൻഷനിൽനിന്ന് മൂന്നിലൊന്നുഭാഗം കോടതിവിധിപ്രകാരം ആദ്യഭാര്യക്കു നൽകുന്നുണ്ട്. 2013 ൽ കോടതിവിധിയോടെ ലഭിച്ച നഷ്ടപരിഹാരത്തുകയായ 20 ലക്ഷം രൂപയിൽ നിന്ന് ആ വർഷത്തെ വാലന്റയിൻ ദിനത്തിൽ ഒരു മാരുതി സ്വിഫ്റ്റ് കാറാണ് അദ്ദേഹം ജൂലിക്കായി സമ്മാനം നൽകിയത്.
എന്നാൽ ഇപ്പോൾ ജൂലി അദ്ദേഹത്തോടൊപ്പമില്ല. 2016 ൽ അവർ ആത്യാത്മജീവിതം തെരഞ്ഞെടുത്ത് മട്ടൂക് നാഥിനെ ഉപേക്ഷിച്ചു പോകുകയായിരുന്നത്രെ. അവർ ഇപ്പോൾ എവിടെയുണ്ടെന്ന് കൃത്യമായി അദ്ദേഹത്തി നുമറിയില്ല. പോണ്ടിച്ചേരി ,ഋഷികേശ് ,പൂണെ എന്നിവിടങ്ങളിലുള്ള 'ഓഷോ' ആശ്രമങ്ങളിലെവിടെയോ ഇന്ന് ജൂലി, ആചാര്യ രജനീഷിന്റെ പ്രണയമന്ത്രങ്ങൾ ഉരുവിട്ട് കഴിയുന്നുണ്ട്. മട്ടൂക് നാഥിനോടുള്ള അഭിനിവേശം പൂർണ്ണമായും ഉപേക്ഷിച്ചെങ്കിലും ഇടയ്ക്കൊക്കെ അവർ അദ്ദേഹത്തെ ഫോണിൽ വിളിക്കാറുണ്ടെന്നാണ് മട്ടൂക് നാഥ് പറയുന്നത്.
പാറ്റ്നയിലെ ശാസ്ത്രിനഗറിലുള്ള മൂന്നു ബെഡ്‌റൂം ഫ്‌ളാറ്റിൽ ഒറ്റയ്ക്ക് കഴിയുന്ന 62 കാരനായ മട്ടൂക് നാഥ് ജൂലിയുടെ മടങ്ങിവരവും കാത്ത് നിമിഷങ്ങളെണ്ണി കഴിയുകയാണ്. ഇനിയൊരു മടക്കം ജൂലിയുടെ ജീവിതത്തിലില്ലെന്നറിയാമായിട്ടും വഴിക്കണ്ണുകളുമായി അദ്ദേഹം ഇപ്പോഴും കാത്തിരിക്കുന്നു.