ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾ ഇപ്പോൾ ചോദിക്കുന്ന ചോദ്യമിതാണ്.ഇന്നലെ ( ബുധനാഴ്ച) കോപ്പ അമേരിക്ക കപ്പിന്റെ സെമി ഫൈനലിൽ ബ്രസീലിനോട് 2 -0 ത്തിനു തോറ്റ അർജന്റീനയുടെ പ്രകടനത്തിൽ ചോദ്യശരങ്ങളുയരുന്നത് ലോകത്തെ ഏറ്റവും മികവുറ്റ കളിക്കാരനായ ലയണൽ മെസ്സിക്കു നേരെയാണ്.
മെസ്സി തന്റെ ക്ലബ്ബായ ബാഴ്സിലോണയ്‌ക്കു വേണ്ടി നാലുതവണ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചതിൽ നാലിലും അവർ വിജയിക്കുകയുണ്ടായി. എന്നാൽ സ്വന്തം രാജ്യത്തിനുവേണ്ടി മൂന്നുതവണ കോപ്പ അമെരിക്ക കപ്പും ഒരു തവണ ലോകകപ്പ് ഫൈനലും കളിച്ചതിൽ നാലിലും പരാജയമായിരുന്നു ഫലം.
തന്റെ 15 വർഷത്തെ കരിയറിൽ മെസ്സി, ബാഴ്സിലോണയ്‌ക്ക് 34 വിജയ കിരീടങ്ങൾ സമ്മാനിക്കുകയുണ്ടായി. ബാർസിലോണ ക്ലബ്ബിനുവേണ്ടി 687 മത്സരങ്ങൾ കളിച്ച മെസ്സി 486 (71%) മല്സരങ്ങൾ ജയിക്കുകയും ആകെ 603 ഗോളുകൾ നേടുകയുമുണ്ടായി. എന്നാൽ അർജെന്റീനയ്ക്കുവേണ്ടി 135 മത്സരങ്ങളിലായി 80 (59%) വിജയവും കേവലം 68 ഗോളുകളുമാണ് നേടിയിട്ടുള്ളത്.
ഗോൾ നേടാൻ മറ്റുള്ളവരെ സഹായിച്ച പാസ്സുകളുടെ കാര്യത്തിലും ക്ലബ്ബിനുവേണ്ടി 251 ഉം അർജന്റീ നയ്ക്കായി 40 മാണ് അദ്ദേഹത്തിന്റെ സ്‌കോർ.
2016 ൽ കോപ്പ അമേരിക്ക കപ്പിനായുള്ള മത്സരത്തിന്റെ ഫൈനലിൽ ചിലിയുമായുള്ള പെനാൽറ്റി ഷൂട്ടൗട്ടിൽ പാഴായിപ്പോയ മെസ്സിയുടെ ഗോളിനോപ്പം അർജന്റീനയ്ക്കു വലിയ പ്രതീക്ഷയുമുണ്ടായിരുന്ന കപ്പും നഷ്ടമായതിൽ ദുഖിതനായ മെസ്സി അന്താരാഷ്‌ട്ര ഫുട്ബാൾ മത്സരങ്ങളിൽനിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തുകയും ആരാധകരുടെയും മുൻ ഫുട്ബാൾ താരങ്ങളുടെയും അഭ്യത്ഥന മാനിച്ചു വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിവരുകയുമായിരുന്നു.