സവാളയ്ക്കു വിലയില്ലാതായി. കിലോ 20 രൂപമുതൽ 30 രൂപ വരെ മൂല്യത്തിന് ഉപഭോക്താവിന് ലഭിക്കുമ്പോൾ കർഷകർക്ക് ഒരു കിലോയ്ക്ക് 50 പൈസപോലും വിലകിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം. കർഷകർ വലിയ വിഷമവൃത്തത്തിലാണ്. കടക്കെണിയിലായ അവർ ഉള്ളി ഹൈവേകളിൽ /റോഡുകളിൽ ഒക്കെ വലിച്ചെറിയുകയാണ്.
മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലുള്ള "ഭദാനേ" ഗ്രാമത്തിൽ രണ്ടു കർഷകർ കൂടി ആത്മഹത്യ ചെയ്തിരി ക്കുന്നു. നാസിക്ക് ജില്ലയിലെത്തന്നെ സൻജയ് സാഥേ എന്ന കർഷകൻ 750 കിലോ സവാള ഉള്ളി വിറ്റപ്പോൾ കിട്ടിയ 1064 രൂപ പ്രധാനമന്ത്രിക്ക് മണിയോർഡർ ചെയ്ത വിവരം രണ്ടാഴ്ചമുൻപായിരുന്നു പത്രങ്ങളിൽ വാർത്തയായി വന്നത്.
എന്താണ് കാരണം ?
കഴിഞ്ഞവർഷം ലഭിച്ച നല്ല മഴയും സവാളയുടെ കയറ്റുമതിയിൽ ഉണ്ടായ പിഴവുമാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണം. ഉൽപ്പാദനം വർദ്ധിച്ചതിനനുസരിച്ചുള്ള വിൽപ്പന നടക്കുന്നില്ല.
ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന സവാളയും മാർക്കറ്റിൽ വന്നെത്തിയതും പാക്കിസ്ഥാനിൽനിന്നുള്ള വിലകുറഞ്ഞ ഉള്ളിയുടെ വരവും ഒക്കെയായപ്പോൾ ഇപ്പോൾ വിളവെടുക്കുന്ന ഉള്ളിയുടെ വില വളരെ താഴേക്കു കൂപ്പുകുത്തുകയാണ്. പരസ്പ്പര വ്യാപാരകരാർ മൂലം പാക്കിസ്ഥാൻ ഉള്ളിയുടെ ഇറക്കുമതി തടയാനുമാകില്ല.
കർഷകരിൽനിന്ന് കിലോയ്ക്ക് 50 പൈസയ്ക്കുപോലും ഉള്ളിവാങ്ങാൻ ആളില്ലാത്തതിനാൽ കർഷകർ എല്ലാം വാരി റോഡരുകിൽ എറിഞ്ഞുകളയുകയാണ്. സർക്കാർ ഇടപെടലും സർക്കാർ ഏജൻസിയായ NAFED ന്റെ റോളും ശൂന്യമാണ്. കയറ്റുമതിക്കായി വിപണികൾ കണ്ടെത്തുന്നതിലും അവർ പരാജയപ്പെട്ടിരിക്കുന്നു. സ്റ്റോക്ക് ചെയ്യാനുള്ള ഗോഡൗണുകളും നിറഞ്ഞിരിക്കുന്നു.
എന്തെങ്കിലും പോംവഴി കണ്ടത്തേണ്ട കേന്ദ്ര സംസ്ഥാനസർക്കാരുകൾ വിഷയത്തിലിടപെടാതെ പുറം തിരിഞ്ഞുനിൽക്കുകയാണ്. കടക്കെണിയിലായ കർഷകഗ്രാമങ്ങൾ കണ്ണീർക്കയത്തിലാണ്. നേരിട്ടുകണ്ടാൽ മാത്രമേ ആ കർഷകഗ്രാമങ്ങളിലെ ദൈന്യത നമുക്ക് ബോദ്ധ്യമാകുകയുള്ളു. പല വീടുകളും പട്ടിണിയിലാണ്.
മുൻ വർഷങ്ങളിൽ ഭാരതത്തിലെ 8 സംസ്ഥാനങ്ങളിൽ മാത്രമാണ് സവാള ഉൽപ്പാദനം നടന്നിരുന്നത്. അതിൽ 50 ശതമാനവും മഹാരാഷ്ട്രയിലായിരുന്നു. എന്നാൽ ഇപ്പോൾ 26 സംസ്ഥാനങ്ങളിൽ സവാള കൃഷി ചെയ്യപ്പെടു ന്നതിൽ മഹാരാഷ്ട്രയുടെ പങ്കു 30 % മാത്രമാണ്. മുൻപ് 2 ലക്ഷം ടൺ വരെ ഉൽപ്പാദനം നടന്നിരുന്നെങ്കിൽ 2018 ലെ സവാളയുടെ മൊത്തം ഉൽപ്പാദനം രണ്ടര ലക്ഷം ടണ്ണാണ്.
സവാള ഉൽപ്പാദനത്തിന്റെ ചെലവ് ?
ഒരേക്കർ സ്ഥലത്തു സവാള കൃഷിചെയ്യാൻ 40000 രൂപയാണ് ചെലവു വരുന്നത്.വിശദമായിപ്പറഞ്ഞാൽ:-
മൂന്നു ജോലിക്കാർ ദിവസം 250 രൂപ കൂലിവച്ചു 18 ദിവസം ജോലി - 13500 രൂപ.
സവാളയുടെ വിത്തും നേഴ്‌സറി ചിലവും - 9000 രൂപ.
വളം,കീടനാശിനി ചെലവ് - 9000 രൂപ.
ഇതിനുള്ള ജോലിക്കൂലി - 1000 രൂപ.
ഒരേക്കർ സ്ഥലത്തു കൃഷിക്ക് വരുന്ന വൈദ്യുതി ചെലവ് ( വെള്ളത്തിനുൾപ്പെടെ) - 5000 രൂപ.
ഉള്ളി മാർക്കറ്റിൽ കൊണ്ടുപോകാനുള്ള ചെലവ് - 3000 രൂപ വരെ.
മൊത്തം വരുന്ന ചെലവ് - 40000 രൂപയ്ക്കു പുറത്താണ്. ഇതിൽ കർഷകരുടെ ചെലവും വിളവെടുപ്പ് കൂലിയും ഉൾപ്പെടുത്തിയിട്ടില്ല.
ഒരേക്കറിൽ ഏകദേശം 6000 കിലോ സവാളയുടെ ഉൽപ്പാദനമാണ് നടക്കാറുള്ളത്. കഴിഞ്ഞയാഴ്ചവരെ ഒരു ക്വിന്റൽ ( 100 കിലോ) സവാളയ്ക്കു 150 രൂപയാണ് ലഭിച്ചിരുന്നത്. അതായത് ഒരേക്കർ സ്ഥലത്ത് ഉൽപാദിപ്പിച്ച മുഴുവൻ സവാളയുടെയും ( 6000 കിലോ) വിലയായി ലഭിക്കുന്നത് കേവലം 9000 രൂപ.
ഒരു വര്ഷം മുഴുവൻ പാടത്ത് കൃഷിചെയ്യുന്ന ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം മുകളിലുദ്ധരിച്ച കണക്കുകൾ വളരെ ദയനീയമാണ്. മുടക്കുമുതൽ പോലും ലഭിക്കുന്നില്ലെന്നു മാത്രമല്ല മുടക്കിയ മുതലിന്റെ നാലിലൊന്നുപോലും തിരിച്ചുകിട്ടാത്ത അവസ്ഥയിൽ അവരുടെ തോരാക്കണ്ണുനീർ കണ്ടില്ലെന്നു നടിക്കുന്നത് വലിയ പാതകം തന്നെയാണ്.