കൊച്ചി: കേരളം ഭിക്ഷാടനക്കാരുടെ ഹബ്ബാണ്,ഇഷ്ട സംസ്ഥാനമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഭിക്ഷാടനക്കാരെ കേരളത്തിൽ എത്തിച്ച് കോടികൾ കൊയ്യുന്ന ശൃംഖല പ്രവർത്തിയ്ക്കുന്ന വിവരം പത്രങ്ങളും ദൃശ്യമാദ്ധ്യമങ്ങളും മിയ്ക്കപ്പോഴും റിപ്പോർട്ട് ചെയ്യാറുമുണ്ട്.
പക്ഷേ ഇവർക്ക് എതിരെ ആരും ഒരു നടപടി സ്വീകരിയ്ക്കാറില്ല.ഇനി ആരെങ്കിലും അതിനു മുതിർന്നാൽതന്നെ ഒന്നും സംഭവിയ്ക്കില്ല, അനുവദിയ്ക്കില്ല. തെരുവുകളിൽ, ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ, ബസ്-റെയിൽവേസ്റ്റഷനുകളിൽ ,ട്രെയിനുകളിൽ എന്നുവേണ്ട വീടുകളിലെയ്ക്കും ഇവരെത്തിക്കഴിഞ്ഞിട്ട് നാളുകളേറെയായി.മുഷിഞ്ഞുനാറിയ വസ്ത്രങ്ങളും ദൈന്യത തുളുമ്പുന്ന മുഖവും മലയാളിയുടെ അനുകമ്പ ഇവർക്ക് നേരെ പണമായും ഭക്ഷണമായും നീളുകയും ചെയ്യും.
ഇവരിൽ പലരും അപകടകാരികളും മോഷ്ടാക്കളുമാണന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ മലയാളി ഇവരെ ആട്ടിപ്പായിയ്ക്കാനും തുടങ്ങിയിട്ടുണ്ട്.
ട്രെയിനുകളിലും റെയിൽവേസ്റ്റഷനുകളിലും ഭിക്ഷാടനം ഹൈക്കോടതി നിരോധിച്ചിട്ടുള്ളതാണ്.എന്നിട്ടും ഈ കൂട്ടർ നിർഭയത്തോടെ പകലും രാത്രിയും റെയിൽവേസ്റ്റഷനുകളിലും പരിസരങ്ങളിലും തമ്പടിച്ച് ട്രെയിനുകളിൽ യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നു.
മലിനമായ,ദുർഗന്ധപൂരിതമായ വസ്ത്രങ്ങളും ഭാണ്ടക്കെട്ടുമായി ട്രെയിനുകളിൽ കയറുന്ന ഇവർ, കുളിച്ച് ശുദ്ധമായി,അലക്കിതേച്ച വസ്ത്രങ്ങളും ധരിച്ചെത്തുന്ന യാത്രക്കാർക്ക് നിത്യശല്യമാണ്. പലരും മാന്യത കളയണ്ട എന്ന് കരുതി മിണ്ടാത്തതാണ്.
ഇന്ന് രാവിലെ അഞ്ചരയ്ക്ക് എറണാകുളത്തു നിന്നും കൊല്ലത്തേയ്ക്ക് പുറപ്പെട്ട മെമു കാഞ്ഞിരമറ്റം സ്റേറഷനിൽ എത്തിയപ്പോൾ ഒരുകൂട്ടം ഭിക്ഷക്കാർ ട്രെയിനിൽ കയറി.ഇവരെല്ലാം നെരെ കയറിയത് ഓരോ ടൊയ്ലറ്റുകളിലായിരുന്നു.ട്രെയിനുകളിലെ ടൊയ്ലറ്റുകൾ വൃത്തിഹീനമാക്കുന്നതിൽ മുഖ്യപങ്ക് ഇവർക്കാണ്.
ട്രെയിനുകളിലെ ഭിക്ഷാടനം പൂർണമായും നിരോധിയ്ക്കാൻ കോടതി ഉത്തരവ് ഉയർത്തിപ്പിടിച്ച് നടപടി സ്വീകരിയ്ക്കണമെന്ന് റെയിൽവേ അധികൃതരോട് യാത്രക്കാർ ആവശ്യപ്പെടുന്നു.യാത്രക്കാരുടെ പൂർണ സഹകരണം ഇക്കാര്യത്തിൽ ഉണ്ടാവും.