- ജെയ്സൺ ജോസഫ്
പിറന്ന മണ്ണിൽ ആറടി മണ്ണിന് പോലും അവകാശമില്ലാത്ത പ്രവാസജീവിതങ്ങൾ.
ലോകജനത സമാനതകൾ ഇല്ലാത്ത ഭികരമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്ന് പോയികൊണ്ടിരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ സംഹാര താണ്ഡവം ആടുന്നു. അതിജീവനത്തിന്നായി മനുഷ്യരാശി നെട്ടോട്ടം ഓടുകയാണ്.
പ്രവാസികളെ സംബന്ധിച്ച് എന്ത് ചെയ്യണം എന്നറിയാതെ പിറന്ന മണ്ണും ഉറ്റവരെയും ഉടയവരെയും ഇനി ഒരു നോക്കു കാണുവാൻ ആകുമോ എന്ന് അറിയാത്ത ഭയാനകമായ ഒരവസ്ഥ.
നാടും വിടും ഉപേക്ഷിച്ചു ജീവിതം കരുപിടിപ്പിക്കാൻ അന്യ നാടുകളിലേക്ക് ചേക്കേറിയ ഓരോ ശരാശരി പ്രവാസികളുടെയും ലക്ഷ്യം അവസാന നാളുകൾ എങ്കിലും പിറന്ന നാട്ടിൽ ജീവിച്ചു മരിക്കുക എന്നതാണ്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ വളരെ അധികം മാനസിക പിരിമുറുക്കത്തിൽ കൂടിയാണ് ഓരോ പ്രവാസിയും കടന്ന് പോകുന്നത്.
കോവിഡ് മൂലം അല്ലാതെ മരണ പെടുന്ന ആളുകളുടെ മൃതദേഹം പോലും നാട്ടിൽ എത്തിക്കുവാൻ കഴിയാത്ത അവസ്ഥ. പിറന്ന മണ്ണിൽ ഒരു ഓർമ്മക്കായി ആറടി മണ്ണിന് പോലും അവകാശമില്ലാത്ത പ്രവാസജീവിതങ്ങൾ.
കേന്ദ്ര സർക്കാരിന്റെ ഈ നിലപാട് ഏറ്റവും പ്രതിഷേധാ൪ഹമാണ് . മറ്റു അസുഖങ്ങളാൽ മരണപ്പെടുന്ന ആളുകളുടെ മൃതദേഹതോട് എങ്കിലും സർക്കാർ ആദരവ് കാണിക്കണം.
പിറന്ന നാടിനും വീടിനും വേണ്ടി അന്യ നാടുകളിൽ പൊലിയുന്ന ജീവിതങ്ങളുടെ ഓർമ്മ എങ്കിലും ജനിച്ച നാട്ടിൽ ഉണ്ടാകുക എന്നത് ആരുടെയും ഔദാര്യം അല്ല ഞങ്ങളുടെ അവകാശമാണ്.
ഈ പ്രത്യേക സാഹചര്യത്തിൽ എല്ലാ പ്രവാസികളെയും നാട്ടിൽ തിരികെ എത്തിക്കുക എന്നത് ശ്രമകരമാണ്. അതിനുപരി അപകടവും ആണ്. എന്നാൽ വിദഗ്ദ്ധ ചികിത്സ ആവശമുള്ളവരെയും ഗർഭിണികളെയും നാട്ടിൽ എത്തിക്കുക എന്നത് ആവശ്യം ആണ്.
ദിവസ കൂലിക്കു ജോലി ചെയ്യുന്ന നിരവധി പ്രവാസികൾ ഉണ്ട്. അവർക്കു ഭക്ഷണത്തിനും മറ്റ് അവശ്യ സാധനങ്ങള്‍ക്കും ബുദ്ധിമുട്ടു നേരിട്ടാൽ അതതു രാജ്യങ്ങളിലെ എംബസി മുഖേന അവശ്യ സാധനങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തം ആണ്. അതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണം.
എല്ലാവരും സുരക്ഷിതമായി അവരവരുടെ വീടുകളിൽ കഴിയുക. നമ്മൾ ഈ അവസ്ഥ അതിജീവിക്കക തന്നെ ചെയ്യും.