ലഖ്‍നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. 25 ലക്ഷം രൂപയാണ് ധനസഹായം നല്‍കുക. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകും. അതിവേഗ കോടതി വിചാരണയ്ക്കായി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.
കുടുംബവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. അതേസമയം കേസ് സിബിഐക്ക് വിടണമെന്ന് സുപ്രിം കോടതിയിൽ ഹര്‍ജി ഫയല്‍ ചെയ്തു. സിബിഐയ്ക്ക് കൈമാറുകയോ അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയോ വേണമെന്നാണ് ഹർജി. കേസിന്‍റെ വിചാരണ യുപിയിൽ നിന്ന് ദില്ലിലേക്ക് മാറ്റണം. അതിവേഗ കോടതി സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്.
ഈ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ദില്ലി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസില്‍ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി.