തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കണെമന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഇത്തവണ കോണ്‍ഗ്രസ് തനിച്ച് 55 സീറ്റുകള്‍ നേടണമെന്നും ഇതിനായി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്നുമാണ് ഹൈക്കമാന്‍ഡ് പിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്. ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന്റെ നേട്ടം അനിവാര്യമാണെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.
കഴിഞ്ഞ തവണ 87 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ 22 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ഇത്തവണ 55 സീറ്റില്‍ വിജയിച്ചാലേ ഭരണം നേടാനാകൂ. ഇതിനായി ഘടകകക്ഷികള്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
അങ്ങനെ കോണ്‍ഗ്രസ് 100 സീറ്റില്‍ മത്സരിച്ചാല്‍ ബാക്കിയുള്ള 40 സീറ്റില്‍ 26 എണ്ണം വരെ ലീഗ് മത്സരിക്കും. ബാക്കിയുള്ള 14 സീറ്റിലാണ് മറ്റ് ഘടകകക്ഷികള്‍ക്ക് മത്സരിക്കാനാകൂ. മൂന്നു സീറ്റ് ആർഎസ്‌പിക്ക് നല്‍കും.
ബാക്കിയുള്ള 11 സീറ്റില്‍ ഇതില്‍ അനൂപ് ജേക്കബ്, ഫോര്‍വേര്‍ഡ് ബ്ലോക്ക്, സിഎംപി കക്ഷികള്‍ക്ക് ഓരോ സീറ്റ് നല്‍കും. പാലായില്‍ മാണി സി കാപ്പന് ഒരു സീറ്റ്.
ബാക്കിയുള്ള ഏഴു സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കും. ഈ സീറ്റുകള്‍കൊണ്ട് ഇത്തവണ തൃപ്തിപ്പെടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ജോസഫിന് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെങ്കിലും പരസ്യമായി പ്രകടിപ്പിക്കില്ലെന്നാണ് സൂചന.
കോണ്‍ഗ്രസിന്റെ കയ്യിലുള്ള 100 സീറ്റില്‍ ഒന്നോ രണ്ടോ മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രനും, വടകര ആര്‍എംപിക്ക് നല്‍കുന്ന നീക്കുപോക്കിനും സാധ്യതയുണ്ട്. എന്തു വന്നാലും 95 സീറ്റിനു മുകളില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനം.
എല്ലാ ഘടകകക്ഷികള്‍ക്കും ചോദിക്കുന്ന സീറ്റു കൊടുത്താല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കില്ലെന്നും അതു തോല്‍വിയിലേക്ക് നയിക്കുമെന്നുമാണ് പൊതുവിലയിരുത്തല്‍. മുന്‍ ഡിഐസിയെ സഹകരിപ്പിച്ചതടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഘടകകക്ഷികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. മുസ്ലീംലീഗ് ഇക്കാര്യത്തില്‍ വഴങ്ങിയെന്നാണ് സൂചന.
ആർഎസ്‌പിയും മറ്റ് ചെറു ഘടകകക്ഷികളും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഈ മാസം 25ന് മുമ്പ് സീറ്റു വിഭജനം പൂര്‍ത്തിയാക്കും.