ഭോപ്പാൽ: വിവാദത്തിലായ വന്ധ്യംകരണ സര്‍ക്കുലർ അടിയന്തിരമായി പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ. വന്ധ്യംകരണത്തിനായി ഒരു പുരുഷനെയെങ്കിലും എത്തിക്കണമെന്നും അല്ലാത്തപക്ഷം ജോലിയോ വേതനമോ ഉണ്ടാകില്ലെന്നും ചിലപ്പോള്‍ നിര്‍ബന്ധിത വിരമിക്കല്‍ തന്നെ നേരിടേണ്ടി വരുമെന്നും കാട്ടി സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്കായി സർക്കാർ ഒരു സർക്കുലർ ഇറക്കിയിരുന്നു.
നാഷണൽ ഹെല്‍ത്ത് മിഷൻ പുറത്തിറക്കിയ സര്‍ക്കുലർ വൻവിവാദം ഉയർത്തിയ സാഹചര്യത്തിലാണ് സർക്കാർ അടിയന്തിരമായി ഇടപെട്ടിരിക്കുന്നത്. ഇത്തരമൊരു സർക്കുലർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ അത് റദ്ദു ചെയ്തുവെന്നും ഇത് പുറത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ഉത്തരവിട്ടുണ്ടെന്നുമാണ് സര്‍ക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
വന്ധ്യംകരണത്തിനായി ആരെയും നിർബന്ധിക്കില്ല.. ആർക്കും ജോലി നഷ്ടപ്പെടാനും പോകുന്നില്ല.. ബോധവത്കരണം മാത്രമാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്.. നിങ്ങളെ വേദനിപ്പിക്കുന്ന ഒന്നു തന്നെയുണ്ടാകില്ല..' എന്നാണ് സർക്കുലർ റദ്ദുചെയ്ത വിവരം അറിയിച്ചു കൊണ്ട് ആരോഗ്യമന്ത്രി തുല്‍സി സിലാവത് പ്രതികരിച്ചത്. സർക്കുലറിൽ ഉപയോഗിച്ചിരുന്ന ഭാഷ ശരിയല്ലെന്നും കുറച്ചു കൂടി യുക്തിപരമായി കാര്യങ്ങള്‍ ചെയ്യേണ്ടിയിരുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു.
കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്തം കുറവാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വിവാദ സര്‍ക്കുലര്‍ ഇറങ്ങിയത്. പ്രതിപക്ഷം അടക്കം കടുത്ത വിമർശനം ഇതിനെതിരെ ഉയര്‍ത്തിയിരുന്നു. ഇതെന്താ അടിയന്തിരാവസ്ഥയുടെ രണ്ടാം ഭാഗമാണോ എന്നായിരുന്നു ബിജെപിയുടെ വിമർശനം.