തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത്തെ കൊറോണബാധയും വുഹാൻ സർവകലാശാലയിൽ നിന്നെത്തിയ വിദ്യാർത്ഥിയാണെന്ന് ആരോഗ്യമന്ത്രി. എന്നാൽ ഇവർക്ക് രോഗബാധ സംബന്ധിച്ച് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ല. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനടത്തിയ പരിശോധനയിൽ പ്രാഥമിക നിഗമനം മാത്രമാണ് ഉണ്ടായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
"ഇന്ന് ഒരു കേസ് കൂടി പോസിറ്റീവ് ആണെന്നത് പ്രാഥമിക പരിശോധനയിലെ നിഗമനമാണ്. പുണെയിൽ
നിന്ന് പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഫോൺ വഴി ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരം മാത്രമാണ്
ഉള്ളത്. സംശയിക്കുന്നത്, ആലപ്പുഴ മെഡിക്കൽ കോളേജിലുള്ള കുട്ടിക്കാണ് കോറോണവൈറസ് ബാധയുള്ളത്എന്നാണ്. ഇത് നിഗമനം മാത്രമാണ്. റിപ്പോർട്ട് വരാതെ സ്ഥിരീകരിക്കാൻ സാധിക്കില്ല. വുഹാൻ സർവകലാശാലയിൽ നിന്ന് വന്നതാണ് ഈ കുട്ടിയു"മെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രോഗമുള്ളവരോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിന്‍റെ മുൻകരുതൽ നടപടിയുമായി പൂര്‍ണ്ണമായി സഹകരിക്കണം. ആരും അതിൽ വീഴ്ച വരുത്തരുത്. രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നൽകുന്നത്. അത് എല്ലാവരും മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.