പാരിസ് ∙ ലോകത്താകെ കൊറോണ മരണങ്ങളുടെ നിരക്ക് 26,000 വും പിന്നിട്ടു . അവസാന കണക്കുകള്‍ പ്രകാരം ലോകത്ത് ഇതുവരെ 26,348 പേർ മരിച്ചു . വാർത്താ ഏജൻസിയായ എഎഫ്പി ആണ് കണക്കുകള്‍ പുറത്തുവിട്ടത് . ഇറ്റലി, സ്പെയിൻ, ഇറാൻ രാജ്യങ്ങളിലാണ് വെള്ളിയാഴ്ച ഏറ്റവുമധികം ആളുകൾ മരിച്ചത്. ഇറ്റലിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി താഴ്ന്നു നിന്ന മരണ നിരക്ക് വീണ്ടും കൂടി.
ഇറ്റലിയിൽ വെള്ളിയാഴ്ച മാത്രം 919 പേരാണ് മരിച്ചത്. കൊറോണരോഗത്തെ തുടര്‍ന്ന് ഒരു രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ മരണനിരക്കാണ് ഇത്. ഇതോടെ കോവിഡ് ബാധിച്ച് ഇറ്റലിയിൽ ആകെ മരിച്ചവരുടെ എണ്ണം 9,134 ആയി.
രണ്ടാമത് സ്പെയിന്‍ ആണ്. സ്പെയിനിൽ ഇന്നു മാത്രം 769 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,858 ആയി. 64,059 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ 12 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മരണസംഖ്യയിൽ സ്പെയിനും ചൈനയെ മറികടന്നു. അതേസമയം യുഎസിലാണ് ഏറ്റവുമധികം രോഗികൾ ഉള്ളത് – 85, 991. 1307 പേരാണ് മരിച്ചത് .
190ല്‍ അധികം രാജ്യങ്ങളിലായി ഇതുവരെ അഞ്ചര ലക്ഷത്തിലധികം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,28,706 പേർ സുഖം പ്രാപിച്ചു.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും പതിനായിരം കടന്നു. രോഗം ആദ്യ സ്ഥിരീകരിച്ച ബ്രസീലിലാണ് 3000 ത്തിലധികം രോഗികളും. 77 പേരാണ് ബ്രസീലിൽ മരിച്ചത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലാകെ 181 പേർ മരിച്ചു. ഇറാനിൽ 144 പേരാണ് വെള്ളിയാഴ്ച കോവിഡ് ബാധമൂലം മരിച്ചത്. ആകെ 2,400 പേർ മരിച്ചു. 32,000 പേർക്കു രോഗം സ്ഥിരീകരിച്ചു.