അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളിൽ അഞ്ചിലൊന്നും ഫ്ലോറിഡയിലാണെന്ന് വൈറ്റ് ഹൗസ് അഡ്വൈസർ ജെഫ് സയന്റസ് വ്യാഴാഴ്‌ച പറഞ്ഞു. പുതിയ കോവിഡ് കേസുകളുടെ 20 ശതമാനവും ഫ്ലോറിഡയിലാണെന്നാണ്. രോഗവ്യാപനം നടന്നിരിക്കുന്നത് വാക്സിൻ സ്വീകരിക്കാത്തവർക്കിടയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ആഴ്ചത്തെ കോവിഡ് കേസുകളിൽ 40 ശതമാനവും ഫ്ലോറിഡ, ടെക്സാസ്,മിസോറി എന്നീ സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും സയന്റസ് കൂട്ടിച്ചേർത്തു.
രാജ്യത്തെ വാക്സിനേഷൻ നിരക്കിന്റെ ശരാശരി 49% ആണെങ്കിലും, ഫ്ലോറിഡയിലെ ജനസംഖ്യയുടെ 47 ശതമാനവും, ടെക്‌സാസിലെ ജനസംഖ്യയുടെ 43 ശതമാനവും, മിസോറിയിലെ ജനസംഖ്യയുടെ 40 ശതമാനവും മാത്രമേ വാക്സിൻ സീരീസ് പൂർത്തിയാക്കിയിട്ടുള്ളു.ന്യൂയോർക്കിലാകട്ടെ, ശരാശരി നിരക്ക് 56 ശതമാനമാണ്.
കോവിഡിന്റെ പശ്ചാത്തലത്തിലും പരിമിതമായി മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനമാണ് ഫ്ലോറിഡ. ഏറെ വൈകി മാത്രം ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മേയ് 2020 ൽ തന്നെ തുറന്നുപ്രവർത്തിക്കുകയും ചെയ്തു.ടെക്സസും മിസോറിയും അതുപോലെ തന്നെ മൃദുസമീപനം കൈക്കൊണ്ട സ്റ്റേറ്റുകളാണ്. ന്യൂയോർക്കിൽ ഗവർണർ കോമോ 'സ്റ്റേ അറ്റ് ഹോം' നിയന്ത്രണം നീക്കിയത് 2020 ജൂൺ പകുതിയോടെയാണ്.
നിലവിലെ കോവിഡ് കേസുകളിൽ 83 ശതമാനവും ഡെൽറ്റ വകഭേദം മൂലമാണ് വ്യാപിക്കുന്നതെന്ന് സിഡിസി വ്യക്തമാക്കിയിരുന്നു. ഡെൽറ്റ വ്യാപനം മറ്റു രാജ്യങ്ങളിൽ സൃഷ്‌ടിച്ച പ്രതിസന്ധി ഉദാഹരണമായി കണ്ട് എത്രയും വേഗം കൂടുതൽ ജനങ്ങളിലേക്ക് വാക്സിൻ ലഭ്യമാക്കിക്കൊണ്ട് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സയന്റസ് അഭിപ്രായപ്പെട്ടു.