ന്യൂഡൽഹി: കോവിഡിനെതിരെ പ്രതിരോധ മരുന്നായി നിർദേശിക്കപ്പെട്ട ഹൈഡ്രോക്‌സി ക്ലോറോക്വീൻ കഴിച്ച ഡോക്ടർ മരിച്ചതിൽ ആശങ്ക. കോവിഡ് ചികിത്സാരംഗത്തുള്ളവർക്കും രോഗം ബാധിച്ചവരോട് അടുത്ത് ഇടപഴകിയവർക്കും മാത്രമാണ് ഈ മരുന്നു കഴിക്കാൻ അനുവാദമുണ്ടായിരുന്നത്. പക്ഷേ, ഐസിഎംആർ അറിയിപ്പിനു ശേഷം കോവിഡ് പ്രതിരോധരംഗത്തില്ലാത്തവരടക്കം ഒട്ടേറെ ഡോക്ടർമാർ ഇതു കഴിച്ചിരുന്നു.
മരുന്നു കഴിച്ചതിനു തൊട്ടടുത്തദിവസം ഹൃദയാഘാതത്താലാണ് അസമിൽ ഡോ. ഉത്പൽ ബർമൻ (43) മരിച്ചത്. എന്നാൽ, ഇതു ഹൈഡ്രോക്‌സി ക്ലോറോക്വീന്റെ പാർശ്വഫലമാകാൻ ഇടയില്ലെന്ന വാദമാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റേത് (ഐസിഎംആർ). അസമിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചില്ലെന്നിരിക്കെയാണു ഡോ. ഉത്പൽ മരുന്നു കഴിച്ചത്. 200 മില്ലിഗ്രാം വീതം 2 ഡോസാണു കഴിച്ചത്. അടുത്ത ദിവസം നെഞ്ചുവേദന വന്നതോടെ കോവിഡ് രോഗികൾക്കു നൽകുന്ന ആന്റിബയോട്ടിക്കും ഡോക്ടർ കഴിച്ചെന്നാണു സൂചന. പിന്നീട് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടപ്പോൾ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്താതിമർദവും ഇദ്ദേഹത്തിനുണ്ടായിരുന്നെന്നു പറയപ്പെടുന്നു.