ദില്ലി: അടുത്ത മാസം ബീഹാറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷൻ ജീവനക്കാർക്ക് പ്രത്യേക കൊവിഡ് കിറ്റ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ.
കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ വോട്ടെടുപ്പ് ചുമതലയുള്ള ജീവനക്കാർക്ക് എൻ 95 മാസ്ക്, സാനിട്ടൈസർ , ഗ്ലൗസ് എന്നിവയടങ്ങിയ ചെറിയ കിറ്റാണ് നൽകുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏറ്റവും മികച്ച രീതിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് നടപടികൾ സുഗമമാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വ്യക്തമാക്കി.
വോട്ടിംഗിന് അധിക സമയം, കൊവിഡ് രോഗികൾക്ക് പ്രത്യേക വോട്ടിംഗ് സമയം, പ്രചരണ സമയത്ത് ശാരിരീക സമ്പർക്കം പാടില്ല തുടങ്ങിയ പ്രധാനമാറ്റങ്ങളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.
മൂന്ന് ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ്. ആരോഗ്യവകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ വോട്ടെടുപ്പിന്റെ അവസാന ദിവസം അതത് പോളിംഗ് സ്റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്താൻ കൊവിഡ് രോഗികൾക്ക് സാധിക്കും. തപാൽ സൗകര്യത്തിന് പുറമെയാണിതെന്നും അധികൃതർ വ്യക്തമാക്കി.