പാലക്കാട്: സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടുന്നവരേയും മാസ്ക് ധരിക്കാത്തവരെയും ഇനി പോലീസ് പിടികൂടും. നിർദ്ദേശം ലംഘിച്ചാൽ പിഴയോ കേസെടുക്കലോ ഉണ്ടാകും. വാണിങ്ങ് ഒഴിവാക്കി നടപടിയെടുക്കും.
ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട മേലാധികാരികളുമായി പോലീസ് ചർച്ച ചെയ്ത് ഉറപ്പു വരുത്തണം. കോവിഡ് പോസറ്റീവ് ആയവർ വീടിനു പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്താൻ ആ പ്രദേശത്ത് പോലാസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ടയ്മെൻറ് സോണുകളിലും നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് നിർദ്ദേശം.
പോലീസ് സ്റ്റേഷനുകളിലെ മൂന്നിൽ ഒരു ഭാഗം പോലീസുകാരും ഇനി കോവിഡ് ഡ്യൂട്ടിയിലുണ്ടാകും. എസ്ഐ, എഎസ്ഐ, എന്നിവരടങ്ങുന്ന ടീം ഇതിനായി രംഗത്തു വന്നിട്ടുണ്ട്. കാർ, ബസ്സ്, തുടങ്ങിയവയിൽ സഞ്ചരിക്കുന്നവർ മാസ്ക്, സാമൂഹ്യ അകലം എന്നിവ പാലിക്കുന്നുണ്ടോ എന്നു വാഹന പരിശോധന കർശനമായി നടത്തും.
പരിശോധന ടീമുകൾക്കും ടാർജറ്റും ഏർപ്പെടുത്തിയിട്ടുണ്ട്. മാസ്ക്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമായ 200 കേസെങ്കിലും പിടികൂടി പിഴയടപ്പിക്കുകയോ കേസെടുക്കുകയോ വേണം. ടൗണൂകൾ, മാർക്കറ്റുകൾ, മാളുകൾ, ബസ്റ്റാൻ്റ് തുടങ്ങി ആളുകൾ കൂടുന്നിടങ്ങളിലെല്ലാം പരിശോധന നിർബ്ബന്ധമാക്കി. മാസ്ക് ധരിക്കാതേയും സാമൂഹിക അകലം പാലിക്കാതേയും പൊതു സ്ഥലത്ത് എത്തുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാണ് പോലീസിനു കിട്ടിയിരിക്കുന്ന നിർദ്ദേശം.
ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമ പ്രവർത്തകരെ പ്രാദേശിക തലത്തിലടക്കം അറിയിച്ച് വളരെ വേഗത്തിൽ കോവിഡ് നിയന്ത്രണങ്ങൾ അതിവേഗം മുഴുവൻ ജനങ്ങളിലേക്കും എത്തിക്കാനാണ് നിർദ്ദേശം. മുമ്പത്തേതുപോലെ പ്രധാന റോഡുകളിൽ ബാരിക്കേഡ് കെട്ടി ഓട്ടോ, കാർ, ബസ്സ് തുടങ്ങിയവയിൽ പരിശോധന ആരംഭിച്ചു. നിശ്ചിത എണ്ണത്തിൽ കൂടുതൽ യാത്രക്കാർ വാഹനങ്ങളിൽ ഉണ്ടാവരുത്. രാത്രി 9 ന് മുമ്പ് തന്നെ കടകൾ അടക്കണം. തൊഴിലാളികളുടെ എണ്ണം കുറക്കണം. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകും വരെ മൈക്ക് അറിയിപ്പുകളും ഉണ്ടാകണമെന്ന നിർദ്ദേശവുമുണ്ട്.