കുവൈറ്റ്: കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാകുന്നതോടെ വിദേശത്തു നിന്നും എത്തുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട നിലവിലുള്ള ആരോഗ്യ പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക അറബി പത്രം അൽ കബസ് റിപ്പോർട്ട് ചെയ്തു .
പ്രതിരോധ വാക്സിൻ ലോക വ്യാപകമായി ലഭ്യമാകുന്നതോടെ വിദേശത്തു നിന്നും രാജ്യത്തേക്ക് എത്തുന്ന യാത്രക്കാർ പി.സി.ആർ. സർട്ടിഫിക്കറ്റിനു പകരം വാക്സിൻ കുത്തിവെപ്പ് നടത്തിയതിന്റെ സർട്ടിഫികറ്റ് ഹാജരാക്കുന്ന മുറക്ക് പ്രവേശനം അനുവദിക്കും.
അതാത് രാജ്യങ്ങളിൽ നിന്നു പ്രതിരോധ കുത്തിവെപ്പ് നടത്തി രാജ്യത്ത് എത്തുന്നവർ ക്വാറന്റൈനിൽ കഴിയേണ്ടതുമില്ല. എന്നാൽ കുത്തിവെപ്പ് നടത്താതെ രാജ്യത്ത് പ്രവേശിക്കുന്നവർ നിലവിലുള്ള നടപടി ക്രമങ്ങൾ പ്രകാരം പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും രണ്ടാഴ്ചത്തെ ക്വാറന്റൈനിൽ കഴിയുകയും വേണം.
എന്നാൽ രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നവർക്ക് പുതിയ നടപടി ബാധകമാകില്ല. ഇവർക്ക് അതാത് രാജ്യങ്ങളിലെ ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് യാത്ര ചെയ്യാവുന്നതും രാജ്യത്ത് വാക്സിൻ ലഭ്യമായ ശേഷം പ്രവേശന നിരോധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതാണുമെന്നാണ് റിപ്പോർട്ട് .
ഡിസംബർ 5 നു നടക്കുന്ന പാർലമന്റ് തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണു പത്രം റിപ്പോർട്ട് ചെയ്യുന്നത്.