തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയില്‍ ചേരുന്നുവെന്ന് നിരന്തരം ആക്ഷേപിക്കുന്ന സി പി എം നേതാക്കള്‍ സ്വന്തം എം എല്‍ എമാർ ബി ജെപിയില്‍ ചേര്‍ന്നത് കണ്ടില്ലന്ന് നടിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു കാലത്ത് സി പി എമ്മിന്റെ കോട്ടയായിരുന്ന പശ്ചിമബംഗാളിലെ പാര്‍ട്ടി എം എല്‍ എ ഖഗേന്‍മുര്‍മു സി പി എം വിട്ട് ബി ജെ പിയില്‍ ചേര്‍ന്നിട്ടും അതിനെക്കുറിച്ച് പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സി പി എം.
കോണ്‍ഗ്രസ് നേതാക്കളെ തിരഞ്ഞെടുത്താല്‍ അവര്‍ ബി ജെ പിയില്‍ പോകുമെന്നാണ് സി പി എമ്മിന്റെ ആരോപണം. എന്നാല്‍ സി പി എമ്മിന്റെ ഉന്നത സമതിയായ കേന്ദ്ര കമ്മറ്റിയിലെ അംഗവും, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ നരസയ്യ ആദം മോദിയെ പ്രശംസിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. എം എല്‍ എ യും പാര്‍ട്ടി സെക്രട്ടറിയുമായിരിക്കുന്നവര്‍ പോലും മോദിയെ പ്രശംസിക്കുകയും, ബി ജെ പിയില്‍ അഭയം തേടുകയും ചെയ്യുന്ന ഗതികേടിലാണ് സി പി എം എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് മാത്രമെ മതേതര ബദല്‍ പടുത്തുയര്‍ത്താനും ബി ജെ പിയെ നേരിടാനും കഴിയുകയുളളുവെന്ന് ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങള്‍ മനസിലാക്കിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ കോണ്‍ഗ്രസിനൊപ്പമേ നില്‍ക്കൂ. കേവലം ഒരു പ്രാദേശിക പാര്‍ട്ടിയായ സി പി എമ്മിന് ഒരിക്കലും ബി ജെ പിയെ നേരിടാനോ പരാജയപ്പെടുത്താനോ കഴിയില്ലന്നതാണ് വസ്തുതയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.