ദില്ലി : ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറെ ടീമിലെത്തിച്ച് കൗണ്ടി ടീമായ ലങ്കാഷയർ. പരുക്കേറ്റതിനെ തുടർന്ന് ദീർഘകാലമായി കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന സുന്ദർ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലായിരുന്നു. റോയൽ ലണ്ടൻ വൺ ഡേ ടൂർണമെൻ്റിലെ എല്ലാ മത്സരങ്ങളിലും ലങ്കാഷയറിനായി സുന്ദർ കളിക്കും.
ഇന്ത്യക്കായി 4 വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും 31 ടി-20കളും കളിച്ചിട്ടുള്ള വാഷിംഗ്ടൺ സുന്ദർ കഴിഞ്ഞ ഫെബ്രുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിലാണ് ദേശീയ ജഴ്സിയിൽ അവസാനം കളത്തിലിറങ്ങിയത്. പിന്നീട് ഐപിഎലിനിടെ ഏപ്രിൽ 11ന് പരുക്കേറ്റതിനാൽ താരം പിന്നീടുള്ള മത്സരങ്ങൾ കളിച്ചിരുന്നില്ല. ദേശീയ ജഴ്സിയിൽ മൂന്ന് ഫോർമാറ്റുകളിൽ നിന്നായി 36 വിക്കറ്റുകളും 396 റൺസും താരം നേടി. ടെസ്റ്റുകളിലാണ് സുന്ദർ ഏറെ മികവുകാട്ടിയത്.
അതേസമയം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന് നടക്കും. കൗണ്ടി ക്ലബായ ലെസെസ്റ്റെർഷയറിനെതിരെ ഇന്ന് വൈകിട്ട് 3.30നാണ് ചതുർദിന മത്സരം ആരംഭിക്കുക. നാല് ഇന്ത്യൻ താരങ്ങൾ ലെസെസ്റ്റെർഷയറിനായി കളിക്കും. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായ വിരാട് കോലി ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല. കൊവിഡ് ബാധിച്ച സ്പിന്നർ ആർ അശ്വിൻ ഇംഗ്ലണ്ടിലെത്തിയിട്ടില്ല. താരം ആദ്യ ടെസ്റ്റിനു മുൻപ് എത്തുമെന്നാണ് കരുതപ്പെടുന്നത്.
ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നീ താരങ്ങളാണ് ലെസെസ്റ്റെർഷയറിനായി കളിക്കുന്ന ഇന്ത്യൻ താരങ്ങൾ. മറ്റ് താരങ്ങൾ ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങും. ജൂലായ് ഒന്നിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം നടക്കുക. ഈ മാസാവസാനം മറ്റൊരു സംഘം അയർലൻഡിനെതിരായ ടി-20 പരമ്പര കളിക്കും. പരമ്പരയ്ക്കുള്ള ടീം ഈ മാസം 23നോ 24നോ ഡബ്ലിനിലേക്ക് തിരിക്കും. 26, 28 തീയതികളിലായാണ് മത്സരങ്ങൾ.
ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. രാഹുൽ ത്രിപാഠിയും ആദ്യമായി ടീമിൽ ഇടം നേടി. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നതുകൊണ്ട് രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശ്രേയാസ് അയ്യർ എന്നീ താരങ്ങൾ സ്‌ക്വാഡിലില്ല.