ന്യൂഡൽഹി∙ രാജ്യത്തെ നോട്ടുക്ഷാമം മറികടക്കാൻ? 70,000 കോടി മുതൽ ലക്ഷം കോടി വരെ രൂപ അധികമായി വേണമെന്ന്‍ സാമ്പത്തിക വിദഗ്ധരുടെ നിഗമനം.
ഏകദേശം ലക്ഷം കോടി രൂപയോളം പുതിയ നോട്ടുകൾ അച്ചടിച്ചു വിപണിയിൽ എത്തിച്ചാലേ പണപ്രതിസന്ധി പൂർണമായി പരിഹരിക്കപ്പെടൂ. പൊതുജനത്തിന്റെ കൈവശവും എടിഎമ്മുകളിലുമായി 20 ലക്ഷം കോടി രൂപയെങ്കിലും പണമായി വേണം.
നിലവിൽ ഇത് 17.5 ലക്ഷം കോടി മാത്രം. 1.2 ലക്ഷം കോടിയുടെ ഡിജിറ്റൽ പണമിടപാടേ രാജ്യത്തു നടക്കുന്നുള്ളൂ. ബാക്കി തുകയത്രയും വിനിമയം ചെയ്യുന്നത് കറൻസിയായാണ്.
ഇതാണു ക്ഷാമത്തിന്റെ ഒരു കാരണം. ‘2016 നവംബറിലെ നോട്ടുനിരോധത്തിന്റെ ആഘാതം ഇപ്പോഴും തുടരുകയാണ്. നോട്ടു ക്ഷാമം ദീർഘകാലത്തേക്കുണ്ടാകും’ – ആക്സിസ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് സൗഗത ഭട്ടാചാര്യ പറഞ്ഞു.
തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമാണു കറൻസിക്ഷാമം ആദ്യമുണ്ടായത്. ക്രമേണ മറ്റു സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. മിക്ക എടിഎമ്മുകളും നോട്ടുകളില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്.
പണം ലഭ്യമാകുന്ന മുറയ്ക്ക് എടിഎമ്മുകൾ പ്രവർത്തന സജ്ജമാക്കുന്നുണ്ടെന്നും പ്രശ്നം വിശകലനം ചെയ്യുന്നുണ്ടെന്നും എസ്ബിഐ അറിയിച്ചു. രാജ്യത്തെ നാല് നോട്ട് അച്ചടിശാലകളിലുമായി 500 രൂപാ നോട്ടിന്റെ അച്ചടി അഞ്ചിരട്ടിയാക്കാന്‍ സർക്കാരും നിർദേശിച്ചിട്ടുണ്ട്.
നോട്ടുകളുടെ ആവശ്യം കൂടിയതും എടിഎം ഉപയോഗത്തിലെ വർധനയുമാണു പ്രതിസന്ധിക്കു മറ്റൊരു കാരണമായി പറയുന്നത്. 2012 മുതൽ 2016 വരെ ശരാശരി 8.2 ശതമാനമായിരുന്നു എടിഎമ്മിൽ നിന്നുള്ള പണം പിൻവലിക്കൽ.
ഇപ്പോഴിത് 12.2 ശതമാനമായി ഉയർന്നു. പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാൻ 70,000 കോടിയുടെ നോട്ടു വേണം. 500 രൂപയുടെ നോട്ടുകൾ വ്യാപകമാക്കുകയാണ് ഇതിനുള്ള പോംവഴി. ഇതിനു രണ്ടാഴ്ചത്തെ സമയം വേണ്ടിവരും.