Advertisment

നിയമനക്കോഴ കേസ്; അഖിൽ സജീവനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കേസില്‍ നാലുപേരെയും പ്രതി ചേര്‍ത്തേക്കും. തിരുവനന്തപുരത്ത് ആള്‍മാറാട്ടം നടത്തിയതും ഈ സംഘമാണെന്നു സംശയമുണ്ട്.

New Update
akhil sajeev police

പത്തനംതിട്ട; ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമനക്കോഴ കേസില്‍ മുഖ്യപ്രതി അഖില്‍ സജീവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട സിജെഎം കോടതിയിലാണ് ഇയാളെ ഹാജരാക്കുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം ഏഴ് ദിവസത്തേക്ക് കസ്റ്റഡി അപേക്ഷയും കോടതിയില്‍ സമര്‍പ്പിക്കും. പത്തനംതിട്ട സ്റ്റേഷനില്‍ 2021 ല്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Advertisment

അതേസമയം നിയമന തട്ടിപ്പിന് പിന്നില്‍ കോഴിക്കോട്ടെ നാലംഗ സംഘമാണെന്ന് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ അഖില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. കേസിലെ മുഖ്യ സൂത്രധാരന്‍ റഹീസാണെന്നും കൊല്ലത്തുണ്ടായ കേസുമായി ബന്ധപ്പെട്ടാണ് റഹീസിനെ പരിചയപ്പെട്ടതെന്നും അഖില്‍ പറഞ്ഞു. റഹീസും സുഹൃത്തുക്കളായ ബാസിത്തും ലെനിനും ചേര്‍ന്നാണ് നിയമന കോഴ ആസൂത്രണം ചെയ്തതത്. പരാതിക്കാരനായ ഹരിദാസിനെ അഖില്‍ നേരിട്ട് കണ്ടിട്ടില്ലെന്നാണ് കന്റോണ്‍മെന്റ് പോലീസും ജില്ലാ പോലീസ് മേധാവിയും സംയുക്തമായി നടത്തിയ ചോദ്യംചെയ്യലില്‍ അഖില്‍ സജീവ് നല്‍കിയ മൊഴി. 

കേസില്‍ നാലുപേരെയും പ്രതി ചേര്‍ത്തേക്കും. തിരുവനന്തപുരത്ത് ആള്‍മാറാട്ടം നടത്തിയതും ഈ സംഘമാണെന്നു സംശയമുണ്ട്. സ്‌പൈസസ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട കേസില്‍ യുവമോര്‍ച്ച നേതാവിനും ബന്ധമുണ്ട്. പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത സ്‌പൈസസ് ബോര്‍ഡുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് കേസില്‍ യുവമോര്‍ച്ച നേതാവ് രാജേഷ് എന്നയാളും പ്രതിയാണെന്നു മൊഴിയിലുണ്ട്. സ്‌പൈസസ് ബോര്‍ഡ് നിയമനത്തിനു അഖില്‍ പണം നല്‍കിയത് രാജേഷിന്റെ അക്കൗണ്ടിലേക്കാണ് എന്നാണ് പുറത്തു വരുന്നത്. അഖില്‍ സജീവും രാജേഷും ബിസിനസ് പങ്കാളികളാണെന്നു റിപ്പോര്‍ട്ടുണ്ട്. ഇന്നലെ തോനിയില്‍ നിന്നാണ് അഖിലിനെ പത്തനംതിട്ട പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 

അതിനിടെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന കോഴയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് അഖില്‍ ആദ്യം മൊഴി നല്‍കിയത്.  കേസില്‍ യാതൊരു പങ്കുമില്ലെന്നും പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നുമായിരുന്നു പിടിയിലായ ഘട്ടത്തില്‍ അഖില്‍ പറഞ്ഞത്. എന്നാല്‍ അഖിലിന്റെ മൊഴി വിശ്വസിക്കേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ യഥാര്‍ഥ പങ്ക് പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

അഖില്‍ സജീവിന്റെ വൈദ്യപരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയതായും വൈകീട്ട് കോടതിയില്‍ ഹാജരാക്കുമെന്നും പത്തനംതിട്ട പോലീസ് അറിയിച്ചു. നിയമനത്തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ്. അഖില്‍ സജീവനെ ഇന്നു പുലര്‍ച്ചെ തേനിയില്‍ വച്ചാണ് പത്തനംതിട്ട പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇയാളെ പത്തനംതിട്ട സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 2021ല്‍ പത്തനംതിട്ട സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത സിഐടിയു ഓഫിസില്‍നിന്നു പണം തട്ടിയ കേസിലാണു നടപടി. ചെന്നൈ പോലീസിന്റെ സൈബര്‍ വിഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് തേനിയില്‍നിന്ന് പ്രതിയെ കണ്ടെത്തിയത്.

 

akhil sajeev
Advertisment