ഡല്‍ഹി; ലോക്‌സഭയിൽ രമേഷ് ബിധുരി അപകീർത്തികരമായ പരാമർശം നടത്തിയതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടയിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ബിഎസ്‌പി എംപി ഡാനിഷ് അലി. ബിധുരിയുടെ പെരുമാറ്റത്തെ അപലപിക്കണമെന്നും, ബിജെപി എംപിക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും ഡാനിഷ് അലി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
തനിക്കെതിരായ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷ നൽകണമെന്നും അലി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനിടെയുണ്ടായ സംഭവം ഒരു വ്യക്തിയെന്ന നിലയിൽ തനിക്കെതിരായ ആക്രമണം മാത്രമല്ല, ജനാധിപത്യത്തിന്റെ അന്തസത്തയ്‌ക്കെതിരായ ആക്രമണമാണെന്നും അലി ചൂണ്ടിക്കാട്ടി.
സഭയിൽ നടന്ന ലജ്ജാകരമായ സംഭവങ്ങളിൽ ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ബിഎസ്‌പി നേതാവ്, സഭാനേതാവെന്ന നിലയിൽ പ്രധാനമന്ത്രിയോട് ഇക്കാര്യം ശ്രദ്ധിക്കാനും ആവശ്യപ്പെട്ടു. "നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുപോലെ, 2023 സെപ്റ്റംബർ 21 മുതൽ സ്ഥിതിഗതികൾ വഷളായി, ബഹുമാനപ്പെട്ട സഭയുടെ പാർലമെന്ററി അന്തസിനും, ജനാധിപത്യപരമായ പ്രവർത്തനത്തിനും ഇത് കരി നിഴൽ വീഴ്ത്തി" അലി മാധ്യമങ്ങൾക്ക് നൽകിയ കത്തിൽ പറയുന്നു.
"നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ സഭാ നേതാവെന്ന നിലയിലും, പ്രധാനമന്ത്രിയെന്ന നിലയിലും അങ്ങയുടെ അധികാരം ഉപയോഗിച്ച്, രമേഷ് ബിധുരി അൺപാർലമെന്ററിയും, അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നത് നിങ്ങൾ കണ്ടെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു" അലി പറഞ്ഞു. "ഉദ്ധരണിയാണെങ്കിൽപ്പോലും, പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് ഇത്തരം ഭാഷ ഉപയോഗിക്കുന്നതിനെതിരെ ഞാൻ എതിർപ്പ് ഉന്നയിച്ചു. അൺപാർലമെന്ററി ഭാഷയാണ് നിങ്ങൾക്ക് നേരെ പ്രയോഗിച്ചതെന്ന എന്റെ നിലപാടിനെ ഭരണകക്ഷിയിലെ അംഗങ്ങളാരും എതിർത്തിട്ടില്ലെന്ന് സഭാ നടപടികളിൽ നിന്ന് വ്യക്തമാണ്. " അലി പറഞ്ഞു.
"എന്നാൽ, ഞാൻ എഴുന്നേറ്റു നിന്നോട് ബിധുരി അൺപാർലമെന്ററി ഭാഷ ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, അദ്ദേഹം ശക്തമായി പ്രതികരിച്ചു. സഭയുടെ ശ്രദ്ധ തിരിക്കുന്നതിനായി അദ്ദേഹം എനിക്ക് നേരെ കടുത്ത ആക്ഷേപകരമായ ആക്രമണം ആരംഭിച്ചു” ബിഎസ്‌പി എംപി പറഞ്ഞു. ബിധുരി തനിക്കെതിരെ ഉപയോഗിച്ച ആക്ഷേപകരവും അപകീർത്തികരവുമായ ചില വാക്കുകൾ അലി കത്തിൽ ചൂണ്ടിക്കാണിച്ചു. ബിജെപി എംപി സഭയുടെ ഉയർന്ന അന്തസിനോട് തികഞ്ഞ അവഗണന കാണിച്ചുവെന്ന് പറഞ്ഞ അലി, തന്നെ വാക്കാൽ ഭീഷണിപ്പെടുത്തിയതായി അവകാശപ്പെടുകയും ചെയ്‌തു.
ബിജെപി എംപി നിഷികാന്ത് ദുബെയെപ്പോലുള്ള അംഗങ്ങൾ തനിക്കെതിരെ നുണ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും അലി പറഞ്ഞു. "മിസ്‌റ്റർ ബിധുരി നൽകിയ ഭീഷണിയും, പിന്നീട് എന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിച്ചതും എന്റെ വ്യക്തിഗത സുരക്ഷയിൽ കാര്യമായ ആശങ്കകൾ ഉയർത്തി" അദ്ദേഹം പറഞ്ഞു. ലോക്‌സഭയിലെ സഭാ നേതാവെന്ന നിലയിൽ, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ പാർലമെന്റ് അംഗങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യവും ക്ഷേമവും ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്ന് താൻ വിശ്വസിക്കുന്നതായും അലി വ്യക്തമാക്കി.
ഇത്തരം പെരുമാറ്റങ്ങളെ അപലപിച്ചുകൊണ്ട് ഒരു പൊതുപ്രസ്‌താവന നടത്തണമെന്നും പാർലമെന്ററി നടപടികളുടെ ഉയർന്ന നിലവാരം പുലർത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കണമെന്നുമുൾപ്പെടെ നിരവധി ആവശ്യങ്ങൾ കത്തിലൂടെ അലി ഉന്നയിച്ചിട്ടുണ്ട്. ബിഎസ്‌പി അംഗം ഡാനിഷ് അലിയ്‌ക്കെതിരെ ബിജെപി എംപി ബിധുരി ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവിധ എംപിമാർ നൽകിയ പരാതി ലോക്‌സഭാ സ്‌പീക്കർ ഓം ബിർള കഴിഞ്ഞ ദിവസം പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടിരുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ച ചന്ദ്രയാൻ-3 ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ അലിയെ ലക്ഷ്യമിട്ട് ബിധുരി നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാക്കൾ ബിജെപി എംപിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിധുരിയുടെ പരാമർശത്തിൽ പ്രതിപക്ഷ പാർട്ടികൾ അലിക്ക് പിന്തുണയുമായി അണിനിരക്കുകയും, ബിജെപിയെ ലക്ഷ്യം വയ്ക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ ബിധുരിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്, ടിഎംസി, എൻസിപി തുടങ്ങിയ പ്രതിപക്ഷ കക്ഷികളിലെ നിരവധി അംഗങ്ങൾ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചിരുന്നു.