Advertisment

അസമിൽ വാക്‌പോര് മുറുകുന്നു; ഹിമന്ത ബിശ്വ ശര്‍മക്ക് രാഹുലിന്‍റെ വെല്ലുവിളി

പൊതുജനത്തിന്റെ സമാധാനം തകര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ കേസുകള്‍ പരിശോധിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിക്കുമെന്നും ഹിമന്ത പറഞ്ഞു.

New Update
rgg.jpg

ഗുവാഹട്ടി: അസമില്‍ രാഹുല്‍ ഗാന്ധിയും ഹിമന്ത ബിശ്വ ശര്‍മയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ ബുധനാഴ് വീണ്ടും എഫ്.ഐ.ആര്‍. ഫയല്‍ചെയ്ത് അസം പോലീസ്. കേസെടുക്കല്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഇനിയും എത്ര എഫ്.ഐ.ആര്‍ വേണമെങ്കിലും ഫയല്‍ ചെയ്തോളൂവെന്നും ഇതുകൊണ്ടൊന്നും തന്നെ ഭയപ്പെടുത്താനാവില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

Advertisment

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. അസം സര്‍ക്കാരിനോ ബി.ജി.പിക്കോ എതിരെ ഇപ്പോളൊരു വിമര്‍ശനം ഉണ്ടാകാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് തല്‍ക്കാലം നീട്ടിവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുജനത്തിന്റെ സമാധാനം തകര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ കേസുകള്‍ പരിശോധിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിക്കുമെന്നും ഹിമന്ത പറഞ്ഞു. രാഹുല്‍ഗാന്ധി, കെ.സി. വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവര്‍ക്കെതിരെ പി.ഡി.പി.പി. ആക്ട് പ്രകാരമായിരിക്കും കേസെടുക്കുകയെന്നും പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രക്കിടെയുണ്ടായ അക്രമസംഭവങ്ങള്‍ പരാമര്‍ശിച്ചാണ് രാഹുലിനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ബുധനാഴ്ച പോലീസ് വീണ്ടും കേസെടുത്തത്. ഈ സാഹചര്യത്തില്‍ ഹിമന്തയ്ക്കും അസം പോലീസിനുമെതിരെ രാഹുല്‍ ആഞ്ഞടിച്ചതോടെയാണ് അറസ്റ്റ് സംബന്ധിച്ച വിശദീകരണവുമായി അസം മുഖ്യമന്ത്രി രംഗത്തെത്തിയത്.

‘കേസുകള്‍ ഫയല്‍ചെയ്ത് എന്നെ ഭയപ്പെടുത്താമെന്ന ചിന്ത എവിടെനിന്നാണ് ഹിമന്തയ്ക്ക് ലഭിച്ചതെന്നറിയില്ല. ഫയല്‍ചെയ്യാവുന്ന അത്രയും കേസുകള്‍ ഫയല്‍ ചെയ്തോളൂ. ഇനിയും 25 കേസുകള്‍ കൂടി ഫയല്‍ ചെയ്യൂ, അതൊന്നും എന്നെ ഭയപ്പെടുത്താന്‍ പോകുന്നില്ല. ബി.ജെ.പിക്കും ആര്‍.എസ്.എസിനും എന്നെ ഒരിക്കലും ഭയപ്പെടുത്താനാകില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അസം പോലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതേ കാരണം ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഹിമന്ത ബിശ്വ ശര്‍മയുടെ നിര്‍ദേശപ്രകാരമായിരുന്നു കേസെടുത്തത്.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ജനങ്ങള്‍ പ്രകോപിതരാകുന്നതും അതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍തന്നെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും പങ്കുവെച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കിയിരുന്നു. ഈ തെളിവുകള്‍ പരിഗണിച്ചാണ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഹിമന്ത എക്സില്‍ വിശദീകരണവും നല്‍കിയിരുന്നു.

ജനുവരി 22-ന് അസമിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മസ്ഥലത്ത് പ്രണാമം അര്‍പ്പിക്കാനെത്തിയ രാഹുലിന് പ്രവേശനം നിഷേധിച്ചതും വലിയ വാര്‍ത്തയായിരുന്നു.

നേരത്തേ, ഭാരത് ജോഡോ ന്യായ് യാത്രയുമായി രാഹുലിനെ തലസ്ഥാന നഗരമായ ഗുവാഹാട്ടിയിലേക്ക് കടക്കുന്നതില്‍നിന്ന് ഹിമന്ത തടഞ്ഞിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള വാക്‌പോര് തുടങ്ങിയത്. സമാധാനം പുലരുന്ന സംസ്ഥാനമാണ് അസമെന്ന ഹിമന്ത ബിശ്വശര്‍മയുടെ പരാമര്‍ശത്തിന്, രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്തയെന്നാണ് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചത്.

rahul gandhi
Advertisment