Advertisment

'ജനാധിപത്യം കൊല്ലപ്പെട്ടു'; സ്പീക്കറുടെ വിധിയെ തള്ളി ഉദ്ധവ് താക്കറെ, സുപ്രീംകോടതിയിലേക്ക്

'ഇന്നലെ തന്നെ, ജനാധിപത്യം കൊല്ലപ്പെടുമെന്ന് ഞാന്‍ പറഞ്ഞു. ജനാധിപത്യം കൊല്ലപ്പെട്ടുവെന്ന് ഇന്നത്തെ തീരുമാനം വ്യക്തമാക്കുന്നു.

New Update
udhav thakare.

 

Advertisment

ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ 'യഥാര്‍ത്ഥ ശിവസേന' എന്ന് പ്രഖ്യാപിച്ച മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സ്പീക്കറുടെ വിധിയെ 'ജനാധിപത്യത്തിന്റെ കൊലപാതകം' എന്നാണ് താക്കറെ വിശേഷിപ്പിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ ഷിന്‍ഡെയുടെ  നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് നിയമസാധുതയുണ്ടെന്നായിരുന്നു സ്പീക്കര്‍ വിധിച്ചത്. ശിവസേനാ അധ്യക്ഷന്‍ എന്ന നിലയില്‍ ഉദ്ധവ് താക്കറെയ്ക്ക് ഏകനാഥ് ഷിന്‍ഡെയെ നിയമസഭാ  നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ അധികാരമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. 

'ഇന്നലെ തന്നെ, ജനാധിപത്യം കൊല്ലപ്പെടുമെന്ന് ഞാന്‍ പറഞ്ഞു. ജനാധിപത്യം കൊല്ലപ്പെട്ടുവെന്ന് ഇന്നത്തെ തീരുമാനം വ്യക്തമാക്കുന്നു. ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് എത്ര എളുപ്പത്തില്‍ മാറാമെന്നാണ് ഇതിലൂടെ തെളിയുന്നത്.', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ശിവസേന അവസാനിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ ഉദ്ധവ് താക്കറെ തന്റെ ക്യാമ്പ് സുപ്രീം കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.

വിധിയോട് പ്രതികരിച്ച ഉദ്ധവ് താക്കറെ, സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പാലിക്കപ്പെടുന്നില്ലെന്ന വിഷയവും ചൂണ്ടിക്കാണിച്ചു. അനില്‍ പരബ് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചെങ്കിലും അവ നഗ്നമായി അവഗണിക്കപ്പെട്ടു. അത്തരം അനുസരണക്കേട് സൂചിപ്പിക്കുന്നത് സുപ്രീം കോടതി പോലും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുകളില്‍ നില്‍ക്കുന്നില്ല എന്നാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു. എന്തുകൊണ്ടാണ് താന്‍ ഉള്‍പ്പെടെയുള്ള തന്റെ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കാത്തതെന്നും താക്കറെ ചോദിച്ചു. 

'നടപടികള്‍ വൈകിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു. അവര്‍ അത് ചെയ്തു. ഞങ്ങള്‍ സുപ്രീം കോടതിയില്‍ പോകും. സത്യവും നുണയും വേര്‍തിരിക്കും. ഷിന്‍ഡെയുടെ വിഭാഗത്തിന് യഥാര്‍ത്ഥ ശിവസേനയാകാന്‍ കഴിയില്ല.' അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ഉത്തരവിനെതിരെ തങ്ങളുടെ പാര്‍ട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് സേന (യുബിടി) നേതാക്കളായ സഞ്ജയ് റാവത്തും ആദിത്യ താക്കറെയും പറഞ്ഞു. 

'ഇത് ബിജെപിയുടെ ഗൂഢാലോചനയാണ്. ഒരു ദിവസം അവര്‍ ബാലാസാഹെബ് താക്കറെയുടെ ശിവസേനയെ ഇല്ലാതാക്കുമെന്ന അവരുടെ സ്വപ്നമായിരുന്നു ഇത്. എന്നാല്‍ ഈ ഒരു തീരുമാനം കൊണ്ട് ശിവസേന അവസാനിക്കില്ല. ഞങ്ങള്‍ സുപ്രീം കോടതിയില്‍ പോകും,' സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം വിധിക്ക് തൊട്ടുപിന്നാലെ പടക്കം പൊട്ടിച്ചാണ് ഷിന്‍ഡെ ക്യാമ്പ് ആഘോഷിച്ചത്.

ഏകനാഥ് ഷിന്‍ഡെയുടെയും മറ്റ് എംഎല്‍എമാരുടെയും അയോഗ്യതാ ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയമപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്പീക്കര്‍ വിഷയത്തില്‍ വിധി പറഞ്ഞത്. ശിവസേന വിമതരുടെ 34 അയോഗ്യതാ ഹര്‍ജികളിലാണ് സ്പീക്കര്‍ വിധി പറഞ്ഞത്. ഈ ഹര്‍ജികളെ ആറ് ഭാഗങ്ങളായി വിഭജിച്ചാണ് സ്പീക്കര്‍ തീരുമാനമെടുത്തത്. വിധിയില്‍ ഭേദഗതി വരുത്തിയ 2018 ഭരണഘടന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെ ഇല്ലാത്തതിനാല്‍ ശിവസേനയുടെ 1999 ഭരണഘടന പരിഗണിക്കേണ്ടതുണ്ടെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

1999-ലെ ശിവസേനയുടെ ഭരണഘടന പാര്‍ട്ടി മേധാവിയുടെ കൈകളില്‍ നിന്ന് അധികാര കേന്ദ്രീകരണം നീക്കം ചെയ്തിരുന്നു. എന്നാല്‍ അധികാരം പാര്‍ട്ടി മേധാവിയുടെ കൈകളിലേക്ക് തിരികെ നല്‍കിയായിരുന്നു 2018-ല്‍ ഭേദഗതി വരുത്തിയ ഭരണഘടന. 2024 ന്റെ രണ്ടാം പകുതിയില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്പീക്കറുടെ സുപ്രധാന തീരുമാനം.

 

udhav thackare
Advertisment