ഡൽഹി: പിതാവിന് അര്‍ഹിക്കുന്ന അന്ത്യയാത്ര നൽകാൻ കാത്തു നിന്ന് മകൾക്ക് ലഭിച്ചത് കത്തിക്കരിഞ്ഞ ഒരു കാലു മാത്രം. ഡൽഹിയിൽ അരങ്ങേറിയ കലാപത്തിന്‍റെ ബാക്കിപത്രങ്ങളാണ് ഹൃദയം തകർക്കുന്ന ഇത്തരം ചില സംഭവങ്ങൾ.
കുറച്ചു ദിവസങ്ങളായി ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിക്ക് മുന്നിൽ കാത്തിരിക്കുകയാണ് ഗുൽഷൻ.കലാപത്തിൽ കൊല്ലപ്പെട്ട തന്റെ പിതാവായ മുഹമ്മദ് അൻവറിന് വേണ്ടിയുള്ള കാത്തിരിപ്പാണിത്. പിതാവിന് അദ്ദേഹം അർഹിക്കുന്ന മാന്യമായ ഒരു അന്തിമയാത്ര നൽകണം ഇതിനായാണ് കാത്തിരിപ്പ്.
എന്നാല്‍ പിതാവിന്‍റെതായി അവശേഷിക്കുന്നത് കത്തിക്കരിഞ്ഞ നിലയിൽ ലഭിച്ച ഒരു കാൽ മാത്രമാണ്. ഡിഎൻഎ പരിശോധനകൾ പൂർത്തിയാക്കി ഇത് അന്‍വറിന്റെതെന്ന് സ്ഥിരീകരിച്ച് മാത്രമെ വിട്ടു നൽകാൻ സാധിക്കു.. ഇതിനാലാണ് ഗുൽഷന്റെ കാത്തിരിപ്പ് നീളുന്നത്.
കലാപം രൂക്ഷമായി ബാധിച്ച ശിവ് വിഹാറിലായിരുന്നു മുഹമ്മദ് അൻവർ കഴിഞ്ഞിരുന്നത്. വിവാഹിതയായ മകൾ ഗുൽഷൻ ഭർത്താവിനും മക്കൾക്കുമൊപ്പം മറ്റൊരു സ്ഥലത്തും. ഒരു അപകടത്തിൽ ഗുൽഷന്റെ ഭര്‍ത്താവായ നസീറുദ്ദീന് കാഴ്ച നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് പിതാവായ അന്‍വറിന്റെ സഹായം കൊണ്ടായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്.
ഫെബ്രുവരി 25നാണ് ഗുൽഷൻ തന്റെ പിതാവിനോട് അവസാനമായി സംസാരിക്കുന്നത്. എല്ലായിടത്തും പ്രശ്നങ്ങളാമെന്നും ആളുകൾ തമ്മിലടിക്കുകയാണെന്നുമായിരുന്നു അന്ന് അൻവര്‍ പറഞ്ഞത്. പിന്നീട് ആളുകൾ വളഞ്ഞുവെന്നും താന്‍ കുടുങ്ങിയെന്ന് പറഞ്ഞ ശേഷം ഫോൺ കട്ടാവുകയായിരുന്നു. കലാപകാരികൾ രണ്ട് തവണ പിതാവിന്റെ നേർക്ക് വെടിയുതിർത്തിരുന്നുവെന്നാണ് ഗുൽഷൻ ആരോപിക്കുന്നത്. പിന്നീട് വീട് കത്തിച്ച ശേഷം അദ്ദേഹത്തെ അതിലേക്ക് വലിച്ചെറിയുകയായിരുന്നു. കത്തിക്കുന്നതിന് മുമ്പ് ഇവർ വീട് കൊള്ളയടിച്ചുവെന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നുവെന്നും ഗുൽഷൻ ആരോപിക്കുന്നു.
ഗുൽഷന്റെ അമ്മാവന്റെ വീടും കലാപകാരികൾ തീയിട്ടിരുന്നു. തന്റെ പിതാവിനെ ആക്രമിച്ച ശേഷം കലാപകാരികൾ തിരഞ്ഞത് അമ്മാവനായ സലീമിനെ ആയിരുന്നുവെന്നും പേരെടുത്ത് ചോദിച്ചു കൊണ്ടാണ് അവർ അദ്ദേഹത്തെ തിരഞ്ഞു നടന്നതെന്നും ഗുൽഷന്‍ ആരോപിക്കുന്നു.
തന്റെ പിതാവിനെ കലാപകാരികള്‍ തീയിലേക്കെറിയുന്നത് കണ്ടയാളാണ് അമ്മാവനായ സലീം. അദ്ദേഹമാണ് തന്നെ വിവരം അറിയിച്ചതെന്നും ഗുൽഷൻ പറയുന്നു.