“സ്വയം ചിന്തിക്കുക എന്നതാണു മനുഷ്യന്റെ പ്രഥമ കർത്തവ്യം.’’ ക്യൂബൻ ചിന്തകനും എഴുത്തുകാരനുമായ ജോസ് മാർട്ടി ഒരു നൂറ്റാണ്ടു മുന്‍പേ പറഞ്ഞതാണിത്. ഗുജറാത്ത്, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി ഇന്ത്യൻ ജനാധിപത്യം, രാഷ്ട്രീയം തുടങ്ങിയവയെക്കുറിച്ചു ചിന്തിക്കാനുള്ള അവസരമാണ്.
തെരഞ്ഞെടുപ്പുകൾ വോട്ടർമാർക്ക് അസാധാരണമായ സാധ്യതകൾ നൽകുന്നുവെന്നാണു വയ്പ്. പക്ഷേ ജനങ്ങൾക്കല്ല, മറിച്ചു ജനങ്ങൾ ഭരണത്തിലേറ്റുന്നവർക്കാണ് അസാധാരണ സാധ്യതകൾ തുറന്നുകിട്ടുന്നത്.
ഉരുൾപൊട്ടലിൽ ഞെട്ടി കോണ്‍ഗ്രസ്
മോദി സുനാമിയിൽ ഗുജറാത്തിലെ കോണ്‍ഗ്രസ് ഒലിച്ചുപോയി. പ്രതിരോധിക്കാൻ ആരുമില്ലാതിരുന്നതിനാൽ ബിജെപി തിരമാലകൾ കോണ്‍ഗ്രസിന്റെ കോട്ടകളിലേക്ക് അടിച്ചുകയറിയതു സ്വാഭാവികം. ഗുജറാത്ത് നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം പോലും കോണ്‍ഗ്രസിനു നഷ്ടമായി. പദവി കിട്ടാൻ ചുരുങ്ങിയത് 19 എംഎൽഎമാരെങ്കിലും വേണ്ടപ്പോൾ 15 സീറ്റിൽ കോണ്‍ഗ്രസ് ഒതുങ്ങി. ലോക്സഭയിലെ അതേ ഗതികേട്. ഗുജറാത്ത് പിടിക്കാനിറങ്ങിയ ആം ആദ്മി പാർട്ടിക്കു രണ്ടക്കംപോലും തികഞ്ഞില്ല.
ബിജെപിയെ വെല്ലുന്ന ഹിന്ദുത്വവാദവും കാടിളക്കി പ്രചാരണവും വൻ അവകാശവാദങ്ങളുമായി കളം നിറച്ച എഎപിക്ക് വെറും അഞ്ചു സീറ്റാണു കിട്ടിയത്. കറൻസി നോട്ടുകളിൽ ഹിന്ദുദൈവങ്ങളുടെ ചിത്രത്തിനു വാദിച്ച് അരവിന്ദ് കേജരിവാൾ രംഗത്തിറങ്ങിയതു വികസനവും ജനക്ഷേമവും ഉറപ്പാക്കാനല്ല. എങ്കിലും മോദിപ്രഭയിൽ ബിജെപിക്ക് 156 സീറ്റുകളും 52.52 ശതമാനം വോട്ടും ലഭിച്ചു.
2017ൽ 49.1 ശതമാനവും 2012ൽ 47.85 ശതമാനവും ആയിരുന്നു ബിജെപിയുടെ വോട്ടുനില. കോണ്‍ഗ്രസിന്റെ മന്ദതയും വീഴ്ചകളും എഎപിയുടെ വോട്ടുഭിന്നിപ്പിക്കലുമെല്ലാം സ്വപ്നം കണ്ടതിനേക്കാൾ വലിയ നേട്ടമാണു ബിജെപിക്കു സമ്മാനിച്ചത്.
പക്ഷേ, 12.91 ശതമാനം വോട്ടു നേടിയ എഎപി ദേശീയ പാർട്ടിയെന്ന അംഗീകാരം നേടും. അതിലേറെ ബിജെപിയും കോണ്‍ഗ്രസും തമ്മിൽ നേരിട്ടു പോരാടിയിരുന്ന ഗുജറാത്ത് രാഷ്ട്രീയത്തിൽ ത്രികോണ മത്സരത്തിനു കളമൊരുക്കിയെന്നതാകും ശ്രദ്ധേയം. 2017ൽ 41.5 ശതമാനം വോട്ടു നേടിയ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിലേക്ക് എഎപി കടന്നുകയറിയതോടെ ഇത്തവണ കോണ്‍ഗ്രസ് ചുരുങ്ങിയത് വെറും 27.3 ശതമാനത്തിലേക്കാണ്. 2012ൽ പോലും കോണ്‍ഗ്രസിന് 39 ശതമാനം (38.95) വോട്ട് ലഭിച്ചിരുന്നു.
അടവും ചുവടും അടിമുടി വേറെ
ഗുജറാത്തും ഹിമാചൽപ്രദേശും വ്യത്യസ്തമാണ്. വലുപ്പത്തിലും പരന്പരാഗത രാഷ്ട്രീയ മാറ്റങ്ങളിലുമെല്ലാം മാറ്റമുണ്ട്. ഗുജറാത്ത്, ഹിമാചൽ ജനവിധികളെ താരതമ്യപ്പെടുത്തുന്നതിൽ അർഥമില്ല. എന്നാൽ, ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളായിരുന്നു. ആം ആദ്മി പാർട്ടിയുടെ വരവോടെ ദ്വന്ദ്വയുദ്ധകാലം അവസാനിച്ചു. ഇനി ത്രികോണമാണു പോര്.
നേരിയ വ്യത്യാസത്തിനാണു ഹിമാചലിൽ കോണ്‍ഗ്രസ് കടന്നുകൂടിയത്. കോണ്‍ഗ്രസിന് 40, ബിജെപിക്ക് 25 സീറ്റുകൾ. പക്ഷേ വോട്ടിൽ ഒരു ശതമാനത്തിൽ താഴെയാണു മേൽക്കൈ. കോണ്‍ഗ്രസിന് 43.9 ശതമാനം, ബിജെപിക്ക് 43 ശതമാനം. ഹിമാചലിനേക്കാൾ കൂടുതൽ വോട്ടർമാർ ഡൽഹി മുനിസിപ്പൽ കോർപറേഷനിലുണ്ട്. എങ്കിലും ഹിമാചലിന്റെ ജനവിധിക്കും ദേശീയ രാഷ്ട്രീയത്തിൽ പ്രതിഫലനങ്ങളുണ്ടാകും.
ഡൽഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിനെ അപ്രസക്തമാക്കിയാണ് എഎപിയുടെ തോരോട്ടം. ബിജെപിയുടെ 15 വർഷത്തെ തുടർഭരണം അവസാനിപ്പിച്ചാണ് എഎപി ഡൽഹി കോർപറേഷനിൽ വിജയിച്ചത്. കോണ്‍ഗ്രസും മറ്റു ചില പാർട്ടികളും മുന്‍പു പരീക്ഷിച്ചതിനേക്കാളേറെ വ്യക്തമായിരുന്നു എഎപിയുടെ ഇത്തവണത്തെ ഹിന്ദുത്വ പ്രീണനം. പക്ഷേ ഗുജറാത്തിലും ഹിമാചലിലും ഡൽഹി കോർപറേഷനിലും ബിജെപിയുടെ വോട്ടുകൾ ചോർന്നില്ലെന്നു മാത്രമല്ല, കൂടുകയും ചെയ്തു. ഹിമാചലിൽ കോണ്‍ഗ്രസിന്റെ വിജയം തകർക്കാനും എഎപിക്കായില്ല. ഗുജറാത്തിൽ പോലും എഎപിയുടെ മൂന്നിരട്ടിയിലേറെ സീറ്റുകൾ കോണ്‍ഗ്രസ് നേടി. ഡൽഹിയിലും പാടേ തകർന്നില്ല.
കേജരിവാളിന്റെ വിശ്വാസ രാഷ്ട്രീയം
ബിജെപിയേക്കാൾ കടുത്ത ഹിന്ദുത്വരാഷ്ട്രീയം കളിച്ചാൽ വോട്ടു കിട്ടുമെന്ന കേജരിവാളിന്റെ അതിമോഹത്തിനും മൃദുഹിന്ദുത്വമാണു ബിജെപിയെ നേരിടാനുള്ള പോംവഴിയെന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ മഠയത്തരത്തിനും ഇത്തവണത്തെ ജനവിധിയിൽ കനത്ത പ്രഹരമാണു കിട്ടിയത്.
ഭൂരിപക്ഷ വോട്ടുകൾ ലാക്കാക്കിയാണു ഹിന്ദുദൈവങ്ങളുടെ ചിത്രം കറൻസികളിൽ വേണമെന്ന് എഎപി ആവശ്യപ്പെട്ടത്. ഡൽഹിയിൽ അടക്കം അന്പലങ്ങൾ കയറിയിറങ്ങിയും ഹനുമാൻ ഗീതം ചൊല്ലിയും കളം മൂപ്പിച്ച കേജരിവാൾ, ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ഉപേക്ഷിച്ചതും ബിജെപിയുടെ വോട്ടുകളിലെ കുറച്ചെങ്കിലും പോക്കറ്റിലാക്കാമെന്ന മോഹത്തിലാണ്.
കഴിഞ്ഞ മാർച്ചിലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ നോട്ടയേക്കാൾ കുറവ് വോട്ടാണ് എഎപിക്കു കിട്ടിയത്. നോട്ടയ്ക്ക് 0.69 ശതമാനം കിട്ടിയപ്പോൾ എഎപിക്കു കിട്ടിയത് 0.38 ശതമാനം. ആകെയുള്ള 403ൽ 349 സീറ്റിൽ മത്സരിച്ച എഎപിക്ക് ഒരു ശതമാനം വോട്ടർമാരെ സ്വാധീനിക്കാനായില്ല. ബിജെപിയുടെയോ സമാജ്വാദി പാർട്ടിയുടെയോ വോട്ടു കുറയ്ക്കാനുമായില്ല.
ബിജെപിക്ക് 41.3, എസ്പിക്ക് 32.1, ബിഎസ്പിക്ക് 12.9 ശതമാനം വീതം വോട്ടു കിട്ടി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരേ വാരാണസിയിൽ പോയി കേജിവാൾ മത്സരിച്ചപ്പോഴും ഗതി കിട്ടിയില്ല. അന്ന് 3.37 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു മോദി ജയിച്ചത്.
ഡൽഹിയും പഞ്ചാബും പോലെ എളുപ്പമാകില്ല എഎപിക്ക് മറ്റു സംസ്ഥാനങ്ങളെന്നു വ്യക്തം. ഹിമാചലിൽ പച്ചതൊടാതെ പോയതും ഗുജറാത്തിൽ അഞ്ചു സീറ്റിൽ ഒതുങ്ങിയതും വോട്ടർമാരുടെ മനസിന്റെ പ്രതിഫലനമായി. ബംഗാളിലും ഗോവയിലും അടക്കം എഎപിയുടെ ശ്രമങ്ങളും പാളി. യുപി, ബിഹാർ, ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട്, കേരളം പോലുള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളിലും എഎപി ചിത്രത്തിലേയില്ല. വീരവാദങ്ങൾക്കു പക്ഷേ കുറവില്ല.
ഗുജറാത്തിൽ വിതറിയത് വികാരം
ഗുജറാത്തും ഉത്തർപ്രദേശും ആണ് ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലകളും പ്രഭവകേന്ദ്രങ്ങളും. നരേന്ദ്ര മോദി രണ്ടു സംസ്ഥാനത്തും മത്സരിച്ചതു കൃത്യമായ ആസൂത്രണത്തോടെയാണ്. മോദിയുടെ സ്വന്തം സംസ്ഥാനത്തു സംഘപരിവാർ ആധിപത്യം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. 2024ലും മോദി തന്നെയാകും നായകനെന്ന് ഉറപ്പിക്കുന്നതാണ് ഗുജറാത്ത് വിജയം.
ഹിന്ദുത്വ രാഷ്ട്രീയത്തിനായിരുന്നില്ല മോദി ഇത്തവണ മുൻതൂക്കം നൽകിയത്. “അവരെ 2002ൽ പാഠം പഠിപ്പിച്ചു” എന്ന അമിത് ഷായുടെ പ്രസ്താവന ഒഴികെ വർഗീയത ലാക്കാക്കിയുള്ള പ്രചാരണം പൊതുവേ ഉണ്ടായില്ല. വൈകാരികതയായിരുന്നു മോദിയുടെ തുറുപ്പുചീട്ട്. ഗുജറാത്തി വികാരവും മല്ലികാർജുൻ ഖാർഗെയുടെ രാവണൻ പ്രയോഗം ഉപയോഗപ്പെടുത്തിയതും വൈകാരികത മൂപ്പിക്കാനായിരുന്നു. വികസന, ക്ഷേമപദ്ധതികളും പട്ടേൽ വിഭാഗം അടക്കം ജാതിവോട്ടുകളുടെ സമാഹരണവും എല്ലാം കൂടെ.
ഹിന്ദുത്വ രാഷ്ട്രീയ ആധിപത്യത്തിനും മോദിയുടെ വ്യക്തിപ്രഭാവത്തിനും 2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വെല്ലുവിളിയും മങ്ങലുമേറ്റിരുന്നു. ഭരണം കിട്ടിയെങ്കിലും നൂറിൽ താഴെ സീറ്റിലേക്കു ബിജെപി ക്ഷീണിച്ചു. കോണ്‍ഗ്രസിന് 77 സീറ്റുകളും. ഗുജറാത്തിൽ ആധിപത്യം വീണ്ടെടുക്കാൻ കൃത്യമായ ആസൂത്രണവും കഠിനാധ്വാനവുമാണു മോദിയും അമിത് ഷായും നടത്തിയത്.
നേതൃമികവ്, ആസൂത്രണം, കഠിനാധ്വാനം, പിഴവില്ലാത്ത പ്രചാരണം, മികച്ച ഏകോപനം തുടങ്ങി പലതുമാണ് ബിജെപിയുടെ വൻ തിരിച്ചുവരവിനു വഴിയൊരുക്കിയത്. ഗുജറാത്തിനെ ഉപേക്ഷിച്ചു പോയ രാഹുൽ ഗാന്ധിയും ബിജെപി വിരുദ്ധ വോട്ടു ഭിന്നിപ്പിച്ച എഎപിയും ഇതിനു കൂടുതൽ സഹായവുമായി.
അടർത്തിയെടുത്ത് അടുപ്പിച്ച തന്ത്രം
1987ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനും ജനതാദളിനുമായിരുന്നു ഗുജറാത്തിൽ ആധിപത്യം. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു അന്ന് മോദി. അമിത് ഷാ ആദ്യമായി സഹായിയും. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റ നേതാക്കളെ ബിജെപിയിൽ ചേർത്ത് പാർട്ടിയെ വിപുലീകരിക്കാൻ ഷായോടു മോദി നിർദേശിച്ചു. യുക്തി ലളിതമായിരുന്നു.
തോറ്റ രണ്ടാമനും 30 ശതമാനത്തിലേറെ വോട്ട് ഉണ്ടാകും. അവരെ ബിജെപിയിലേക്കു ക്ഷണിച്ചുകൊണ്ടുവരണം. ഓരോ പഞ്ചായത്തിലും ഇങ്ങനെയെത്തുന്നവർ ഗണ്യമായ പ്രവർത്തകരെയും വോട്ടർമാരെയുംകൂടി പാർട്ടിയിലെത്തിക്കും. ഇവരിൽ കുറച്ചു മികവും സ്വാധീനവും ഉള്ളവരെ പാർട്ടിയുടെ മേൽത്തട്ടിലേക്കു കൊണ്ടുവരുക.
ഗുജറാത്തിൽ മോദി ബിജെപി കെട്ടിപ്പടുത്തതിനെക്കുറിച്ച് അമിത് ഷാ തന്നെ പറഞ്ഞതാണിത്. മോദിയുടെ 20 വർഷത്തെ ഭരണമികവു പുകഴ്ത്തുന്ന പുതിയ പുസ്തകത്തിലാണ് ഇതെഴുതിയത്. 35 വർഷത്തിനു ശേഷം മോദിയും ഷായും വീണ്ടുമൊരു തെരഞ്ഞെടുപ്പു മാനേജ്മെന്റ് വിജയകരമായി നടപ്പാക്കി. വളർത്തിയെടുത്ത മോദിയുടെ പ്രതിച്ഛായയും അമിത് ഷായുടെ മാനേജ്മെന്റും കൂടിയപ്പോൾ ഗുജറാത്തിൽ ബിജെപി കുതിച്ചു.
പ്രത്യയശാസ്ത്രവും സംഘപരിവാറിന്റെ പിൻബലവും മാത്രമല്ല, പടിപടിയായി കെട്ടിപ്പടുത്ത സംഘടനാശക്തിയും പ്രചാരണ തന്ത്രങ്ങളും അടക്കം പലതുമാണ് ബിജെപിക്കും മോദിക്കും കരുത്തേകിയത്. ജയിക്കുമെന്ന് ഉറപ്പായിട്ടും പ്രധാനമന്ത്രി മോദിയും ഷായും നിരവധി കേന്ദ്രമന്ത്രിമാരും പാർട്ടി നേതാക്കളും ഗുജറാത്തിൽ ക്യാന്പ് ചെയ്ത് അത്യധ്വാനം ചെയ്തു നേടിയതാണീ വൻവിജയം. കോണ്‍ഗ്രസുകാർ കണ്ടുപഠിക്കട്ടെ.
ഇനി പത്ത് അഗ്നിപരീക്ഷകൾ
അടുത്തവർഷം നടക്കാനുള്ള കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മേഘാലയ, നാഗാലാൻഡ്, ത്രിപുര, മിസോറാം തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പും ആകും ബിജെപിക്കും കോണ്‍ഗ്രസ് അടക്കമുള്ള ഇതര പാർട്ടികൾക്കും അഗ്നിപരീക്ഷ. ബിജെപിക്കു വെല്ലുവിളിയാകണമെങ്കിൽ കോണ്‍ഗ്രസിനു ജയം കൂടിയേ തീരൂ. പ്രതിപക്ഷ നേതൃത്വം ശക്തമാക്കാനും ഏകോപിക്കാനും കഴിയുകയാണു പ്രധാനം.
പ്രതിപക്ഷ ഐക്യമെന്നു കരഞ്ഞിട്ടു കാര്യമില്ല. മമത ബാനർജിയും കേജരിവാളും സ്റ്റാലിനും അടക്കം മിക്ക നേതാക്കൾക്കും പാർട്ടികൾക്കും അവരുടേതായ അജൻഡകൾ ഉണ്ട്. ശക്തവും സജീവവുമായ പ്രതിപക്ഷത്തിന് ഇപ്പോഴും ബിജെപിയെ നേരിടാനാകുമെന്ന് ഹിമാചൽ, ബംഗാൾ, കേരളം, തമിഴ്നാട്, പഞ്ചാബ്, ഡൽഹി, ഒഡീഷ, ആന്ധ്ര, തെലുങ്കാന അടക്കം പല സംസ്ഥാനങ്ങളും തെളിയിച്ചതാണ്. ഇന്ത്യയെ ഉണർത്തിയാൽ മാത്രം പോരാ, തെരഞ്ഞെടുപ്പാകുന്ന യുദ്ധം ജയിച്ചാലേ കാര്യമുള്ളൂ.