ഡൽഹിഡയറി/ജോർജ് കള്ളിവയലിൽ
നിർഭയ. ഓർമയുണ്ടാകും ഈ പേര്. മദ്യ, മയക്കുമരുന്നു ലഹരിയിലായിരുന്ന പ്രായപൂർത്തിയാകാത്ത ഒരാളടക്കം ആറു പുരുഷന്മാരുടെ കൊടുംക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാൻ മാധ്യമങ്ങൾ നല്കിയ പേരാണിത്. ഫിസിയോതെറാപ്പി പരീശീലനത്തിലായിരുന്ന ജ്യോതി സിംഗ് എന്ന 22 വയസുള്ള പെണ്‍കുട്ടിയാണ് ഡൽഹിയിൽ കൊല്ലപ്പെട്ടതെന്നു പിന്നീടാണു വെളിപ്പെടുത്തിയത്. പക്ഷേ അവളെ നിർഭയ എന്നു തന്നെ വിളിക്കാം. ഇന്ത്യയുടെ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ നിർഭയയുടെ കൂട്ടമാനഭംഗവും ദാരുണാന്ത്യവും മറക്കാൻ പ്രയാസമാണ്. സംഭവം നടന്ന് പതിറ്റാണ്ടു പിന്നിട്ടിട്ടും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യത്തിനായിട്ടില്ല.
ഡിസംബർ മധ്യത്തിലെ തണുത്ത രാത്രി. 2012 ഡിസംബർ 16 ആയിരുന്നു തീയതി. ദക്ഷിണ ഡൽഹിയിലെ ഒരു സിനിമ തിയറ്ററിൽ ’ലൈഫ് ഓഫ് പൈ’ എന്ന ഇംഗ്ലീഷ് സിനിമ കണ്ടിറങ്ങിയ സന്തോഷത്തിലായിരുന്നു യുവതിയും അവളുടെ ആണ് സുഹൃത്തും. തിരിച്ചുപോകാൻ ബസ് കാത്തുനിന്ന ഇരുവരുടെയും മുന്നിൽ ഒരു വെളുത്ത ബസ് നിർത്തിയപ്പോൾ അവർ സന്തോഷിച്ചിരിക്കണം. പക്ഷേ അതേ ബസിനുള്ളിൽ യുവതിയെ ആ നരാധമന്മാർ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തിനെ മർദിച്ചവശനാക്കി. രക്തം വാർന്ന യുവതിയെും സുഹൃത്തിനെയും അവർ റോഡിൽ തള്ളി സ്ഥലം വിട്ടു.
സ്ത്രീസുരക്ഷ പേരിലൊതുങ്ങി
ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലും പിന്നീട് 11 ദിവസം സിംഗപ്പൂരിലെ ആശുപത്രിയിലും ജീവിതത്തോടു മല്ലിട്ട ശേഷം വേദനകളും ക്രൂരതകളുമില്ലാത്ത ലോകത്തേക്ക് അവൾ വിടവാങ്ങി. നിരന്തരമായ മാധ്യമ കവറേജുകൾ ഇന്ത്യയെ ഉണർത്തി. ഡൽഹിയുടെ ചരിത്രത്തിൽ മുന്‍പൊരിക്കലും കാണാത്ത പ്രതിഷേധ പ്രവാഹമാണ് അന്നു കണ്ടത്. അന്നത്തെ സർക്കാരിനെതിരായ പ്രതിഷേധമാക്കി സംഭവത്തെ ചിത്രീകരിക്കാനും ശ്രമം ഉണ്ടായി.
അനാറ്റമി ഓഫ് വയലൻസ് എന്ന പേരിൽ ഇംഗ്ലീഷ് സിനിമ, ഇന്ത്യാസ് ഡോട്ടർ എന്ന ബിബിസി ഡോക്യുമെന്ററി, ഡൽഹി ക്രൈം എന്ന നെറ്റ്ഫ്ളിക്സ് പരന്പര തുടങ്ങിയവ നിർഭയയുടെ പേരിൽ പുറത്തിറങ്ങി. 2013ലെ കേന്ദ്രബജറ്റിൽ 100 കോടി രൂപയുടെ നിർഭയ ഫണ്ട് പ്രഖ്യാപിച്ചു. നാമമാത്രമായ ഈ തുക പോലും പാഴാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കേന്ദ്രസർക്കാരിന്റെ പരസ്യം നൽകാൻ മാത്രം, കഴിഞ്ഞ അഞ്ചു വർഷത്തിൽ 3,723 കോടി രൂപ നിന്നു ചെലവാക്കിയപ്പോഴാണു സ്ത്രീസുരക്ഷയ്ക്കായി നൂറു കോടിയുടെ നിർഭയ മൂലധന ഫണ്ട്!
തുടരുന്ന നിലവിളികൾ
ലൈംഗിക അതിക്രമങ്ങൾക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്റെ പ്രതീകമായിരുന്നു നിർഭയ. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുമെന്നും മാനഭംഗ വിരുദ്ധ നിയമം കർശനമാക്കുമെന്നും സർക്കാർ പറഞ്ഞു. സർക്കാർ നിയോഗിച്ച ജസ്റ്റീസ് വർമ കമ്മിറ്റിക്ക് 80,000 നിർദേശങ്ങളാണു കിട്ടിയത്. ക്രിമിനൽ നിയമം ഓർഡിനൻസിലൂടെ ഭേദഗതി ചെയ്ത് 2013ൽ രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. ബലാത്സംഗ നിയമങ്ങൾ കർശനമാക്കി. മാനഭംഗത്തിനിരയാകുന്ന സ്ത്രീകൾക്ക് ഏതു പോലീസ് സ്റ്റേഷനിലും പരാതിപ്പെടാൻ കഴിയുന്ന നിലയെത്തി. ഇരയുടെ മൊഴി പ്രധാന തെളിവായി അംഗീകരിച്ചു. ഇനിയൊരു പെണ്‍കുട്ടിക്കും നിർഭയയുടെ ഗതി ഉണ്ടാകില്ലെന്നു നമ്മൾ കരുതി.
നിർഭയയെ ആക്രമിച്ചു കൊലപ്പെടുത്തിയ പ്രതികളെ കുറ്റക്കാരായി കണ്ടെത്തി 2013 ജൂലൈ എട്ടിന് വധശിക്ഷയ്ക്കു വിധിച്ചു. 2014 മാർച്ച് 13ന് ശിക്ഷ ഡൽഹി ഹൈക്കോടതി ശരിവച്ചു. 2019 ഡിസംബർ 18ന് സുപ്രീംകോടതി അപ്പീലുകൾ തള്ളി. പ്രതികളായ പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് താക്കൂർ, മുകേഷ് സിംഗ് എന്നിവരെ 2020 മാർച്ച് 20ന് തൂക്കിക്കൊന്നു. അന്ന് പ്രായപൂർത്തിയാകാത്ത മുഹമ്മദ് അഫ്രോസിനെ ജുവനൈൽ നിയമപ്രകാരം പരമാവധി മൂന്നു വർഷത്തെ തടവിലിട്ടു. പിന്നീട് സ്വഭാവ പരിഷ്കരണത്തിനായി മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റി.
നിർഭയയുടെ ദാരുണാന്ത്യത്തിനു ശേഷം പതിറ്റാണ്ടു പിന്നിടുന്പോഴും സ്ഥിതി മെച്ചമല്ല. ലൈംഗികാതിക്രമങ്ങൾ കൂടി. നീതി കിട്ടാതെയും സംരക്ഷണവും സുരക്ഷിതത്വവും ഇല്ലാതെയും സ്ത്രീകൾ അരക്ഷിതാവസ്ഥയിലാണ്. പൊതുസമൂഹവും നിയമപാലകരും മുതൽ നീതിപീഠങ്ങളിൽനിന്നുവരെ ഇരകൾക്കു അധിക്ഷേപവും അപമാനവും സഹിക്കേണ്ടി വരുന്നു. കഴിഞ്ഞ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ഷാദ്രയിൽ അമ്മയായ പെണ്‍കുട്ടി നേരിട്ട ദുരനുഭവം മാത്രം മതിയാകും ഇതു മനസിലാക്കാൻ.
കരൾ പിളരും ക്രൂരതകൾ
റിപ്പബ്ലിക് ദിന പരേഡ് ടിവിയിൽ കാണാൻ ചെന്നതായിരുന്നു ഹതഭാഗ്യയായ ആ ഇരുപതു വയസുകാരി അമ്മ. പുരുഷന്മാരും സ്ത്രീകളും അടങ്ങിയ ഒരു സംഘമാളുകൾ അവൾക്കെതിരേ ലൈംഗികാതിക്രമം നടത്തി. തലമുടിക്കുത്തിന് പിടിച്ചു വലിച്ചിഴച്ച് തെരുവിലെത്തിച്ച ഈ പെണ്‍കുട്ടിയുടെ മുഖത്തടിക്കാനും മർദിക്കാനും ചിലർ മടിച്ചില്ല. തുടർന്ന്, തലമുടി ഷേവ് ചെയ്തു. മുഖത്തു കരിയൊഴിച്ചു. ചെരുപ്പുമാലയിട്ടു ജനമധ്യേ നടത്തിച്ചു. എല്ലാം നടന്നതാകട്ടെ തലങ്ങും വിലങ്ങും പോലീസ് സാന്നിധ്യമുള്ള രാജ്യതലസ്ഥാനത്ത്.
ഹതഭാഗ്യയായ അവളെ രക്ഷിക്കാൻ ആരും വന്നില്ല. കണ്ടുനിന്ന ജനവും മൊബൈൽ ഫോണിൽ വീഡിയോയും ഫോട്ടോകളുമെടുത്ത് അപമാനിച്ചു. ഒടുവിൽ പോലീസെത്തി രക്ഷിക്കുന്പോഴേക്കും അവൾ അവശയായിരുന്നു. ഉറക്കത്തിൽ പോലും അവളിപ്പോഴും ഭയന്നുവിറയ്ക്കുകയാണ്. വീടിനു പുറത്തിറങ്ങുന്നില്ല. ജോലിക്കു പോകാനും ഭയമാണെന്ന് മൂന്നു വയസുള്ള കുട്ടിയുടെ അമ്മ പറയുന്നു.
ഒരു കൗമാരക്കാരന്റെ ആത്മഹത്യയ്ക്കു കാരണക്കാരിയെന്ന് ആരോപിച്ചായിരുന്നു മർദനവും അപമാനവും. തന്റെ സഹോദരിയെ ചെയ്യാത്ത കുറ്റത്തിനു നാട്ടുകാരായ ഒരു കൂട്ടമാളുകൾ വേട്ടയാടുകയും ആക്രമിക്കാൻ ശ്രമിക്കുകയുമാണെന്ന് ഇവളുടെ പതിനെട്ടുകാരി സഹോദരി ദിവസങ്ങൾക്കു മുന്‍പേ പോലീസിൽ പരാതി നൽകിയിരുന്നു. ഇരയുടെ ഭർത്താവിന്റെ ഓട്ടോറിക്ഷ ജുനുവരി 19ന് അക്രമികൾ കത്തിച്ചിരുന്നു. പക്ഷേ എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ അവൾക്കു സംരക്ഷണം നൽകാനോ പോലീസ് തയാറായില്ല.
മാധ്യമങ്ങളിൽ ചർച്ചയായതോടെ യുവതിയെ ആക്രമിച്ചതിന് നാലു പുരുഷന്മാരും 12 സ്ത്രീകളും രണ്ടു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ഉൾപ്പെടെ 21 പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഡൽഹി പോലീസ് 762 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ഇരയും കുടുംബവും രണ്ടു മാസമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് അതിൽ വിശദീകരിക്കുന്നു.
തെലുങ്കാനയിലെ കാട്ടുനീതി
ഹൈദരാബാദിൽ വനിതാ മൃഗഡോക്ടറെ 2019ൽ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലും പോലീസിന്റെ അനാസ്ഥയും വീഴ്ചയും വ്യക്തമാണ്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേന്നു രാത്രി ഈ യുവതിയുടെ സഹോദരി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയതാണ്. എന്നാൽ അധികാരപരിധിക്കു പുറത്താണെന്നു പറഞ്ഞ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ പെണ്‍കുട്ടിയെ സഹായിക്കാനോ പോലീസ് തയാറായില്ല.
ബലാത്സംഗവും കൊലപാതകവും പുറത്തുവന്നതോടെ ജനം ഇളകി. പ്രതികളെന്നു സംശയിക്കുന്ന നാലു പേരെയും പോലീസ് വെടിവച്ചുകൊന്നു. ഏറ്റുമുട്ടൽ എന്നു വിശേഷിപ്പിച്ചായിരുന്നു നടപടി. നീതി നടപ്പാക്കിയെന്നു ചിലർ കൊട്ടിഘോഷിച്ചു. യഥാർഥത്തിൽ ഇരയ്ക്കു നീതി നിഷേധിച്ചവരാണ് പോലീസ്. നിയമവിരുദ്ധമായ കൊലപാതകമാണിതെന്നു സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തി. പോലീസുകാരെ കൊലക്കുറ്റത്തിനു വിചാരണ ചെയ്യണമെന്നു ശിപാർശയും ചെയ്തു.
ആസാമിൽ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ തെളിവു നശിപ്പിക്കാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതികളുടെ ബന്ധുക്കളിൽനിന്നു രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി റിപ്പോർട്ടുണ്ട്. തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിന് മറ്റു രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും മൂന്നു ഡോക്ടർമാരെയും അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥനെതിരേ ബലാത്സംഗ പരാതി രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ഇരുപത്താറുകാരിയായ യുവതി സ്വയം തീകൊളുത്തി. ഇത്തരം എത്രയോ സംഭവങ്ങൾ.
അതീജിവിതകളുടെ പരന്പര
ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഓരോ വർഷവും കുത്തനെ കൂടുകയാണ്. രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്. പകുതിപോലും സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2021ൽ ഇന്ത്യയിലുടനീളം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ 4,28,278 കേസുകൾ രജിസ്റ്റർ ചെയ്തു. 2020നെ അപേക്ഷിച്ച് 15.3 ശതമാനമാണു വർധന.
ഒാരോ 20 മിനിറ്റിലും ഇന്ത്യയിൽ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നാണു ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ പറയുന്നത്. 2021ൽ രാജ്യത്ത് 31,677 ബലാത്സംഗ കേസുകൾ. ദിവസം ശരാശരി 86 വീതം. 2019ൽ ഇത് 28,046 ആയിരുന്നു. ഗാർഹിക പീഡനങ്ങളും കുടിവരുന്നതേയുള്ളൂ. ഒന്‍പതു മിനിറ്റിൽ ഒരു സ്ത്രീ വീതം ഗാർഹിക പീഡനത്തിന്റെ ഇരയാകുന്നുണ്ട്. കൊലപാതകം, ആസിഡ് അടക്കമുള്ള ആക്രമണങ്ങൾ വേറെയും.
ലൈംഗികാതിക്രമക്കേസുകളിലെ ശിക്ഷാനിരക്കു വളരെ കുറവാണ്. കഴിഞ്ഞ വർഷം ബലാത്സംഗക്കേസുകളിലെ ശിക്ഷാ നിരക്ക് 28.6 ശതമാനം മാത്രമാണ്. നൂറിൽ 30 പേർക്കു പോലും ശിക്ഷ ലഭിച്ചില്ല. 2020ലെ ശിക്ഷാ നിരക്ക് 29.8 ശതമാനമാണ്. വർഷങ്ങൾ നീളുന്ന വിചാരണയും സോഷ്യൽ മീഡിയയിലെയും സമൂഹത്തിലെയും അധിക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും മുതൽ പണവും സ്വാധീനവും നിയമത്തിലെ പഴുതുകളും ഉപയോഗിച്ചു കുറ്റവാളികൾ രക്ഷപ്പെടുന്നതു വരെ എന്തെല്ലാം പ്രശ്നങ്ങൾ വേറെയും. ഇരകളെ കളങ്കിതരായി സമൂഹം ചിത്രീകരിക്കുന്നതും പതിവാണ്.
മാനിക്കാൻ ആണും പഠിക്കണം
വിദ്യാഭ്യാസത്തിൽ മുന്നിലുണ്ടെന്നു വീരവാദം പറയുന്ന കേരളത്തിലും സ്ത്രീകൾ സുരക്ഷിതരല്ല. അക്രമങ്ങളും ക്രൂര ബലാത്സംഗങ്ങളും ഗാർഹിക പീഡനങ്ങളും തുടർക്കഥകളാണ്. കേരള പോലീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഒക്ടോബർവരെ ഈ വർഷം കേരളത്തിൽ 2,032 ബലാത്സംഗ കേസുകളുണ്ട്. 2021ൽ 2,339. 2022ൽ 1,880 കേസുകളുമായിരുന്നു. ഇരകളെ ആക്ഷേപിച്ച് പ്രതികളെ സഹായിക്കുന്ന സംഭവങ്ങളുമുണ്ട്. സിനിമാ നടിക്കു പോലും എത്രകാലമാണു പോരാട്ടം തുടരേണ്ടി വരുന്നത്.
നിയമങ്ങളും ചട്ടങ്ങളും മാറ്റിയതു കൊണ്ടു മാത്രം സ്ത്രീകൾക്കു നീതി കിട്ടില്ല! സമൂഹത്തിന്റെയും നിയമപാലകരുടെയും ന്യായാധിപന്മാരുടെയും എല്ലാം മനോഭാവത്തിലാണു മാറ്റം വേണ്ടത്. സ്ത്രീകൾ അടിമകളല്ലെന്നും അത്മാഭിമാനവും സ്വാതന്ത്ര്യവും തുല്യാവകാശങ്ങളും തുല്യനീതിയും അവൾക്കും ഉണ്ടെന്ന് എല്ലാവരും അംഗീകരിച്ചേ മതിയാകൂ. കുട്ടികളെ വളർത്തുന്നതു മുതൽ സ്കൂളുകളിലും കോളജുകളിലും മതസ്ഥാപനങ്ങളിലും വരെ ഇതിനായി പ്രത്യേക ബോധവത്കരണം ഉണ്ടാകണം. പെണ്‍കുട്ടിയെ ബഹുമാനിക്കാൻ ആണ്‍കുട്ടികളെയും പഠിപ്പിക്കണം.