ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി അഴിമതിക്കാരെ വെറുതെ വിട്ട്, പ്രതിപക്ഷ നേതാക്കൾക്കു പിന്നാലെ കേന്ദ്ര ഏജൻസികളെ നിയമിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. കോടീശ്വരനായ ഗൗതം അദാനിയുടെ ഷെൽ കമ്പനികൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണവും ഖാർഗെ ആവർത്തിച്ചു. തന്റെ ഔദോഗിക ട്വീറ്റിലൂടെയാണ് ഖാർഗെ ഇക്കാര്യങ്ങൾ പറഞ്ഞത്.
“അദാനിയുടെ ഷെൽ കോസിൽ 20,000 കോടി രൂപ ആരുടേതാണ്? ലളിത് മോദി, നീരവ് മോദി, മെഹുൽ ചോക്‌സി, വിജയ് മല്യ, ജതിൻ മേത്ത തുടങ്ങിയവർ നിങ്ങളുടെ "ഭ്രഷ്ടാചാരി ഭഗാവോ അഭിയാൻ" അംഗങ്ങളാണോ? നിങ്ങളാണോ ഈ സഖ്യത്തിന്റെ കൺവീനർ? അഴിമതി വിരുദ്ധ കുരിശുയുദ്ധക്കാരൻ എന്ന് സ്വയം വിശേഷിപ്പിച്ച്, ഇമേജ് മേക്ക് ഓവർ നടത്തുന്നത് നിർത്തുക,” ഖാർഗെ ട്വീറ്റ് ചെയ്തു.
അദാനി വിഷയം അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കാനും കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം വാർത്താസമ്മേളനം നടത്താനും അദ്ദേഹം പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു.