ഡല്‍ഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുജറാത്ത് ജഡ്ജി ഹരീഷ് ഹസ്മുഖ് ഭായ് വര്‍മ ഉള്‍പ്പെടെ 68 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. മെയ് എട്ടിന് ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
ഈ 68 ജഡ്ജിമാര്‍ക്കും 65% ക്വാട്ട സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനക്കയറ്റം ലഭിച്ചത്. സീനിയര്‍ സിവില്‍ ജഡ്ജി കേഡറിലെ രണ്ട് ജുഡീഷ്യല്‍ ഓഫീസര്‍മാരായ രവികുമാര്‍ മേത്തയും സച്ചിന്‍ പ്രതാപപ്രായ മേത്തയും ആണ് സ്ഥാനക്കയറ്റത്തെ വെല്ലുവിളിച്ച് ഹര്‍ജി നല്‍കിയത്.
മാര്‍ച്ച് 10ന് ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച പട്ടിക റദ്ദാക്കണമെന്നും ഇവരുടെ നിയമനം സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ നിയമനത്തിനുള്ള മെറിറ്റിന്റെയും സീനിയോറിറ്റിയുടെയും പുതിയ പട്ടിക ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
'മോദി കുടുംബപ്പേര്' കേസില്‍ സൂറത്തിലെ സെഷന്‍സ് കോടതിയാണ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. ജഡ്ജി ഹരീഷ് ഹസ്മുഖ് ഭായ് വര്‍മയാണ് കേസ് പരിഗണിച്ചത്. ഹരീഷ് വര്‍മയെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, അതായത് സൂറത്തിലെ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സിജെഎം ആയി നിയമിച്ചിട്ടുണ്ട്.
43 കാരനായ ജസ്റ്റിസ് വര്‍മ്മയ്ക്ക് ജുഡീഷ്യല്‍ സേവനത്തില്‍ 10 വര്‍ഷത്തെ പരിചയമുണ്ടെന്ന് ആജ്തക് റിപ്പോര്‍ട്ട് ചെയ്യുന്നു. വഡോദര നിവാസിയായ അദ്ദേഹം മഹാരാജ സായാജി റാവു സര്‍വകലാശാലയില്‍ നിന്നാണ് നിയമം പഠിച്ചത്. എല്‍എല്‍ബി പൂര്‍ത്തിയാക്കിയ ശേഷം ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ എഴുതുകയും 2008-ല്‍ ജുഡീഷ്യല്‍ ഓഫീസറായി നിയമനം ലഭിക്കുകയും ചെയ്തു. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് സിജെഎം ഹരീഷ് ഹസ്മുഖ് ഭായ് വര്‍മയാണ് രാഹുലിന്റെ വാദം മുന്‍ഗണനാക്രമത്തില്‍ കേട്ട് വിധി പറഞ്ഞത്.