അഹമ്മദാബാദ്: പെണ്‍കുട്ടികള്‍ നേരത്തേ വിവാഹിതരാവുകയും പതിനേഴു വയസ്സിനു മുമ്പേ അമ്മയാവുകയും ചെയ്യുന്നത് ഒരുകാലത്ത് സാധാരണമായിരുന്നെന്ന് ഗുജറാത്ത് ഹൈക്കോടതി. ഇതറിയാന്‍ മനുസ്മൃതി വായിച്ചുനോക്കണമെന്നും ജസ്റ്റിസ് സമീര്‍ ദാവെ പറഞ്ഞു.
ബലാത്സംഗത്തിന് ഇരയായ, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ഏഴു മാസം പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ച അഭിഭാഷകന്‍ പെണ്‍കുട്ടിയുടെ പ്രായത്തിന്റെ പേരില്‍ വീട്ടുകാര്‍ ഉത്കണ്ഠയിലാണന്ന് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്നതുകൊണ്ടാണ് ഇത്തരം ഉത്കണ്ഠയൊക്കെ തോന്നുന്നതെന്ന് കോടതി പറഞ്ഞു.
''അമ്മയോടോ മുത്തശ്ശിയോടോ ചോദിച്ചു നോക്കൂ, പതിനാല്, പതിനഞ്ച് വയസ്സിലായിരുന്നു അന്നൊക്കെ വിവാഹം. പതിനേഴ് തികയുമ്പോഴേക്കും അവര്‍ അമ്മയായിട്ടുണ്ടാവും.''- കോടതി പറഞ്ഞു. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ വേഗത്തില്‍ പക്വത കൈവരിക്കുമെന്നും കോടതി പറഞ്ഞു.
''നിങ്ങള്‍ മനുസ്മൃതി വായിച്ചിട്ടുണ്ടാവില്ല. ഒരുവട്ടം വായിച്ചു നോക്കൂ''- കോടതി അഭിഭാഷകനോടു പറഞ്ഞു.
ഗര്‍ഭസ്ഥ ശിശുവിനോ പെണ്‍കുട്ടിക്കോ എന്തെങ്കിലും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമേ ഗര്‍ഭഛിദ്രം അനുവദിക്കാനാവൂ എന്നും കോടതി അറിയിച്ചു. ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നുവെങ്കില്‍ മറിച്ചൊരു ഉത്തരവ് സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി.
പെണ്‍കുട്ടിയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി ഉത്തരവിട്ടു.