മണിപ്പൂര്‍: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. കുക്കി ദേശീയ സംഘടനാ വക്താവ്
സെയ്‌ലന്‍ ഹാവോകിപ്പിന്റെ ചുരാചന്ദ്പൂരിലെ വീടിന് തിങ്കളാഴ്ച അജ്ഞാതര്‍ തീയിട്ടു. കാംഗ്പോക്പ്പിയിലെ ദേശീയപാത 2 ലെ ഉപരോധം നീക്കാന്‍ ശബ്ദം ഉയര്‍ത്തിയ നേതാക്കളില്‍ പ്രധാനിയായിരുന്നു സെയ്‌ലന്‍ ഹാവോകിപ്. തിങ്സാറ്റ് മലനിരകള്‍ക്ക് കീഴിലുള്ള കാംഗ്പോക്പ്പി മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ പുതിയ അക്രമ പരമ്പരയുടെ ഭാഗമായായിരുന്നു ഈ സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ ഫൈലേംഗ് ഗ്രാമത്തിലും വെടിവയ്പ്പ് നടന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ മണിപ്പൂരിലെ ക്രമസമാധാനനിലയില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തുകയും വംശീയ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. ഭവനരഹിതരും അക്രമബാധിതരുമായ ആളുകള്‍ക്കായി പുനരധിവാസ ക്യാമ്പുകള്‍ നിര്‍മ്മിക്കുന്നതിനും സേനയെ വിന്യസിക്കുന്നതിലും ക്രമസമാധാനപാലനത്തിലും സ്വീകരിച്ച നടപടികള്‍ പട്ടികപ്പെടുത്താന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ഒരു വിദേശ ശക്തി ഉണ്ടെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് സൂചന നല്‍കി. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം ശനിയാഴ്ച്ച പറഞ്ഞു. കുക്കി സഹോദരീസഹോദരന്മാരുമായി നേരത്തെ ടെലിഫോണില്‍ സംസാരിച്ചെന്നും 'നമുക്ക് ക്ഷമിക്കാം, മറക്കാം' എന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. മെയ് 3 ന് മണിപ്പൂരില്‍ ആരംഭിച്ച വംശീയ കലാപത്തില്‍ ഇതുവരെ ഏകദേശം 120 പേര്‍ മരിക്കുകയും 3,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.