ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ 15 പേര്‍ക്കെതിരെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ യുഎപിഎ നിയമവും ആയുധ നിയമവും അടക്കമുള്ളവ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. വലിയ പെട്ടിയിലാക്കി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് 17,500-ഓളം പേജുകളുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അറസ്റ്റിലായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടില്ല. അനുബന്ധ കുറ്റപത്രത്തിലാവും ഇവരുടെ പേരുകള്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. ഇതുവരെ അറസ്റ്റിലായ 21 പേരിൽ 15 പേരുടെ പേരാണ് ഈ കുറ്റപത്രത്തിലുള്ളത്. സിഎഎ വിരുദ്ധ സമരസമിതിയിലുണ്ടായിരുന്നവർ അടക്കം പ്രതിപ്പട്ടികയിലുണ്ട്.
ഒന്നാം പ്രതിയായി കുറ്റപത്രത്തിലുൾപ്പെടുത്തിയിരിക്കുന്നത് മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനെയാണ്. ആസൂത്രിത ഗൂഢാലോചനയെ തുടര്‍ന്നാണ് കലാപമുണ്ടായതെന്ന് സ്‌പെഷ്യല്‍ സെല്‍ ഡിസിപി പ്രമോദ് സിങ് കുശ്വാഹ നേരത്തെ പറഞ്ഞിരുന്നു.