ന്യൂഡല്‍ഹി: ഡല്‍ഹിയിൽ അഭിഭാഷകരുടെ സമരം പിൻവലിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സമരം അവസാനിപ്പിക്കാന്‍ അഭിഭാഷകര്‍ തീരുമാനിച്ചത്. തീസ് ഹസാരി കോടതിയില്‍ പൊലീസുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു രണ്ടാഴ്ചയായി അഭിഭാഷകര്‍ സമരം നടത്തിവന്നത്.
11 മണിക്കൂര്‍ നീണ്ട അസാധാരണ പ്രതിഷേധത്തിനു ശേഷം ഡല്‍ഹി പൊലീസ് അംഗങ്ങള്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും അഭിഭാഷകര്‍ സമരം തുടരുകയായിരുന്നു.
തീസ്ഹസാരി കോടതി വളപ്പില്‍ സംഘര്‍ഷത്തിലുള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെയും തെരുവിലിറങ്ങി പ്രതിഷേധിച്ചവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു അഭിഭാഷകരുടെ സമരം. സമരത്തേത്തുടര്‍ന്ന് ദിവസങ്ങളായി വിവിധ കോടതികളിലെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരുന്നു.
സമരം എത്രയും വേഗം അവസാനിപ്പിക്കാന്‍ പരിഹാരം കാണണമെന്നാണ് അഭിഭാഷകരോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ മാനിക്കുന്നുവെന്നും ശനിയാഴ്ച മുതല്‍ ജോലിക്ക് ഹാജരാകുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. അഭിഭാഷകരുടെ സംരക്ഷണത്തിനുള്ള നിയമത്തിനു വേണ്ടി തുടര്‍ന്നും പോരാടുമെന്നും അവര്‍ വ്യക്തമാക്കി.