ഡൽഹി: പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ തടങ്കൽ കാലാവധി മൂന്നു മാസം കൂടി നീട്ടിയതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘രാഷ്ട്രീയ നേതാക്കളെ കേന്ദ്ര സർക്കാർ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുമ്പോൾ രാജ്യത്തിന്റെ ജനാധിപത്യത്തിന് കേടുപാടുകൾ സംഭവിക്കുന്നു. മെഹബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’– രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങള്‍ ശേഷിക്കെ, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് (ജെകെപിസി) അധ്യക്ഷൻ സജാദ് ഗനി ലോണിനെ വെള്ളിയാഴ്ച വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു. അതേസമയം, പൊതുസുരക്ഷാ നിയമപ്രകാരം മെഹബൂബയുടെ കാലാവധി നവംബർ അഞ്ചു വരെ നീട്ടി.
2019 ഓഗസ്റ്റ് 5ന് ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.
അന്ന് മെഹബൂബ മുഫ്തി, സജാദ് ഗനി, ഫറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവരടക്കമുള്ള അൻപതിലേറെ നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്. ഫറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവരെ പിന്നീട് മോചിപ്പിച്ചിരുന്നു.