ന്യൂഡൽഹി : കരൾ രോഗത്തെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് ( 50 ) അന്തരിച്ചു. മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ഒരുക്കിയത് നിഷികാന്ത് ആയിരുന്നു.
കടുത്ത കരള്‍ രോഗത്തെ തുടര്‍ന്ന് ജൂലൈ 31-ന് നിഷികാന്തിനെ ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള എഐജി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് വൈകീട്ടാണ് മരണം സംഭവിച്ചിരിക്കുന്നത്.
ദോംബിവാലി ഫാസ്റ്റ് എന്ന മറാഠി ചിത്രമൊരുക്കി 2005ല്‍ സംവിധായകനായ അദ്ദേഹം നിരവധി സിനിമകളിൽ നടനായും എത്തിയിട്ടുണ്ട്. . മുംബൈ മേരി ജാൻ, ദൃശ്യം ഹിന്ദി പതിപ്പ്, ഫോഴ്സ്, റോക്കി ഹാൻഡ്സം, മഡാരി, ലായി ഭാരി, എവനോ ഒരുവൻ എന്നിവയാണ് നിഷികാന്ത് സംവിധാനം നിര്‍വ്വഹിച്ച സിനിമകൾ.
ഡാഡി, ജൂലി 2, റോക്കി ഹാൻഡ്സം, ഭവേശ് ജോഷി തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന സിനിമകൾ. ദ ഫൈനൽ കോൾ, രംഗ്ബാസ് ഫിർസെ എന്നീ വെബ്സീരീസുകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായിരുന്നു.