ഡല്‍ഹി : ജനപ്രതിനിധികളുടെ അയോഗ്യതയിൽ തീരുമാനമെടുക്കാൻ സ്വതന്ത്ര സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്ന് സുപ്രിംകോടതി. രാഷ്ട്രീയ പാർട്ടിയംഗം കൂടിയായ സ്പീക്കർ അയോഗ്യതയിൽ തീരുമാനമെടുക്കുന്നത് പുനരാലോചിക്കണമെന്ന നിർദേശം ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് മുന്നോട്ടുവച്ചു. സ്വതന്ത്ര സ്വഭാവമുള്ള സ്ഥിരം സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് പാർലമെന്റ് ആലോചിക്കണമെന്നും ആവശ്യമായ പഠനം നടത്തണമെന്നും ബെഞ്ച് വ്യക്തമാക്കി.
സ്പീക്കര്‍ ഒറ്റയ്ക്ക് അയോഗ്യതയിൽ തീരുമാനമെടുക്കുകയാണോ വേണ്ടതെന്ന് കോടതി ആരാഞ്ഞു. കർണാടകയിൽ അടക്കം സ്പീക്കർക്ക് എതിരെ ആരോപണമുയർന്നതും കോടതി കണക്കിലെടുത്തു. അയോഗ്യതയിൽ തീരുമാനമെടുക്കുന്നത് അനന്തമായി നീട്ടാനാകില്ല.
രാഷ്ട്രീയ പാർട്ടിയംഗം കൂടിയായ സ്പീക്കർ അയോഗ്യതയിൽ തീരുമാനമെടുക്കുന്നത് പുനരാലോചിക്കേണ്ട സമയം അതിക്രമിച്ചു. അയോഗ്യതാ പരാതികളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കുന്നതാണ് അഭികാമ്യമെന്നും ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അയോഗ്യതയ്‌ക്കെതിരെ മണിപ്പൂർ എംഎൽഎ ആയിരുന്ന ടി ശ്യാം കുമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രധാന നിർദേശങ്ങൾ കോടതി പുറപ്പെടുവിച്ചത്. ശ്യാം കുമാറിന്റെ പരാതിയിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ മണിപ്പൂർ സ്പീക്കർക്കും നിർദേശം നൽകി.