പത്തനാപുരം: കാനന മധ്യത്തിൽ നിന്നും നിശബ്ദയുടെ മറ നീക്കി ജിത്തു നേടിയ വിജയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊല്ലം ജില്ലാ കമ്മിറ്റി അനുമോദനം നൽകി. പിറവന്തൂർ മുള്ളുമല ഗിരിജൻ കോളനിയിൽ ബിജുവിന്റെയും മഞ്ജുവിന്റെയും മകനായ ജിത്തുവാണ് പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയത്.
ജന്മനാ ബധിരനും മൂകനുമായ ജിത്തു വാളകം സ്പെഷ്യൽ സ്കൂളിലാണ് പത്താം ക്ലാസ്സ് പഠിപ്പിച്ചത്. ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊല്ലം ജില്ലാ കമ്മിറ്റി അംഗങ്ങൾ ജിത്തുവിന്റെ വീട് സന്ദർശിക്കുകയും അനുമോദനം അർപികുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. മുള്ളുമല ഗിരിജൻ കോളനിയിൽ നിന്നും ജിത്തു ഉൾപെടെ ആറ് കുട്ടികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതിയത്.
മിക്കപ്പോഴും ഈ കുട്ടികളുടെ പഠനം പത്താം ക്ലാസ്സ് കൊണ്ട് അവസാനിക്കുകയാണ്. തുടർപഠനത്തിന് പ്രാധാന്യം നൽകുകയും പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ പ്രശ്നങ്ങളിൽ സർക്കാർ ഗൗരവമായി കാണണമെന്നും വിദ്യാർഥികളുടെ തുടർ വിദ്യാഭ്യാസത്തിന് അനുയോജ്യമായ പദ്ധതികൾ അവിഷ്കരിച്ചു കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ് എം മുഖ്താർ ആവശ്യപ്പെട്ടു.
ആദിവാസി ഡെവലപ്‌മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് സന്തോഷ് മുള്ളുമല, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി അഫ്സൽ ഖാൻ എന്നിവർ പങ്കെടുത്തു