കോഴിക്കോട്: മുബൈയിലെ ബി.വൈ.എല്‍ നായര്‍ ആശുപത്രിയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ഡോ. പായല്‍ തദ്‍വി ഇന്ത്യയില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വംശീയതയുടെ രക്തസാക്ഷിയാണന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ കമ്മിറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
ഡോ. പായൽ തദ്വിയുടെ നീതിക്കായി ശബ്ദമുയർത്തുക, മുസ് ലിം- ആദിവാസി-ദളിത് വിരുദ്ധ വംശീയ ബോധങ്ങളെ പ്രതിരോധിക്കുക, അവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ നിയമം നിർമ്മിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടന്ന സംഗമം ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറിയേറ്റംഗം നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ വംശീയതയുടെ ഭീകരരൂപമായാണ് ജാതീയതയെയും മുസ്‌ലിം വിരുദ്ധതയെയും കാണാനാവുക. രോഹിത് വെമുല, നജീബ് അഹ്മദ് പോലെ നിരവധി പേരുകളുള്ള കണ്ണിയിലെ അവസാന കണ്ണിയായി മാറിയിരിക്കുന്നു ഡോ. പായൽ എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡൻറ് സജീർ ടി സി സ്വാഗതവും മെഡിക്കൽ കോളേജിലെ ഫ്രറ്റേണിറ്റി പ്രതിനിധി ശഹൽ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി ഹാദിയ സി ടി, എലത്തൂർ മണ്ഡലം കൺവീനർ അമീർ അലി, ജംഷീർ വെള്ളയിൽ, നൂറുദ്ധീൻ ചെറൂപ്പ എന്നിവർ നേതൃത്വം നൽകി.