കുറ്റ്യാടി: രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ടകൊലപാതകങ്ങൾ തടയാൻ നിയമനിർമാണം അനിവാര്യമാണെന്ന് ഫ്രറ്റേണിറ്റി മുൻ സംസ്ഥാന പ്രസിഡന്റ് സഫീർ ഷാ. വിവേചനങ്ങളോട് വിചാരണ ചെയ്യുക , വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യമുയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ ജാഥക്ക് കുറ്റ്യാടി ടൗണിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ആസൂത്രിതമായി സംഘ്പരിവാറും അനുകൂല ശക്തികളും നടപ്പാക്കുന്ന വംശീയ ഉന്മൂലന പദ്ധതിയാണ് ആൾക്കൂട്ടകൊലപാതകങ്ങൾ. പൊലീസും നിയമ സംവിധാനങ്ങളും ഭരണകൂടവും വരെ ഇവിടെ ഇത്തരം ഹിംസകൾക്കായി ഉപയോഗിക്കപ്പെടുത്തപ്പെടുകയാണ്. നിലവിലെ നിയമങ്ങളെ പ്രയോഗിക്കുന്നതിൽ നിയമപാലകർ വലിയ വീഴ്ചയാണ് വരുത്തുന്നത്. നിയമത്തെ ദുർബലപ്പെടുത്തുന്ന നടപടികൾ ഭരണഘടനാ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന അവസ്ഥയും രാജ്യത്തുണ്ട്. ഇത്തരം പ്രശ്നങ്ങളെയെല്ലാം മറികടക്കാനാകുന്ന നിയമനിർമാണമാണ് ആവശ്യം.
ആളുകളെ വിവേചനത്തിനിരയാക്കുകയും വിധേയപ്പെടാൻ നിർബന്ധിക്കുകയും ചെയ്യുന്ന പദ്ധതിയുടെ പ്രായോഗിക രൂപമാണ് ഇത്തരം ഹിംസകൾ. രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കാനുള്ള അവസാന അവസരമാണിത്. വിവിധ ജനവിഭാഗങ്ങളുടെ സഹോദര്യത്തിലൂടെ സാധ്യമാകുന്ന രാഷ്ട്രീയത്തിലൂടെ വിപുലമായ ശ്രമങ്ങൾ ഇവിടെ നടക്കേണ്ടതുണ്ടന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചെർത്തു.
ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി ലബീബ് കായക്കൊടി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നഈം ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന സ്വീകരണത്തിന് അഭിവാദ്യമർപ്പിച്ച് ജാഥ ക്യാപ്റ്റൻ ഷംസീർ ഇബ്രാഹീം സമ്മേളനത്തെ അഭിമുഖീകരിച്ചു. ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗലൂർ, വെൽഫയർ പാർട്ടി ജില്ല സെക്രട്ടറി ടി കെ മാധവൻ, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുഫനാ ഇസ്ഹാഖ് സ്വാഗതവും, മുനീബ് നന്ദിയും പറഞ്ഞു.
കുറ്റ്യാടി ടൗണിൽ നടന്ന വിദ്യാർഥി റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.