തിരുവമ്പാടി: പാരിസ്ഥിതിക പ്രശ്നങ്ങളിൽ 'സ്റ്റോപ്പ് മെമോ' നൽകുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞെന്ന മട്ടിലാണ് പ്രാദേശിക ഭരണകൂടത്തിന്റെ സമീപനമെന്ന് വെൽഫയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി തിരുവമ്പാടിയിൽ നടത്തിയ 'പ്രളയാനന്തര തിരുവമ്പാടി അതിജീവന വഴികൾ' ചർച്ചാസംഗമം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ നേതൃത്വത്തിന്റെ ഇഛാശക്തിയില്ലായ്മയാണ് ഉദ്യോഗസ്ഥരെ നിർവീര്യമാക്കുന്നത്.നീർത്തടങ്ങളും വയലുകളും മണ്ണിട്ട് നികത്തുമ്പോൾ നിസ്സംഗരായി നോക്കി നിൽക്കുകയായിരുന്നു പ്രദേശിക ഭരണകൂടങ്ങൾ. പ്രകൃതിയിൽ മനുഷ്യൻ നടത്തിയ വഴിവിട്ട ഇടപെടലുകളാണ്പ്രളയത്തിൽ മലയോര മേഖലയിൽ വൻ നാശനഷ്ടത്തിന് കാരണമായത്.
മണ്ണിനെയും മനുഷ്യനെയും പരിഗണിക്കാത്ത തലതിരിഞ്ഞ വികസനത്തിന്റെ വക്താക്കളായി മുഖ്യധാര രാഷട്രീയ പാർട്ടികൾ മാറിയതാണ് ദുരന്തങ്ങളുടെ ആഘാതം വർധിപ്പിച്ചതെന്ന് സംഗമം അഭിപ്രായപ്പെട്ടു. ചർച്ച വെൽഫയർ പാർട്ടി ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു.പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.പി.മോയി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി കൂട്ടായ്മ ജില്ല കൺവീനർ എ.എസ്. ജോസ്, മുക്കം നഗരസഭ അംഗം എ.അബ്ദുൽ ഗഫൂർ, 'ആവാസ് ' പ്രതിനിധി സുന്ദരൻ എ. പ്രണവം, സൗപർണ്ണിക ക്ലബ് പ്രതിനിധി ജോമോൻ ലൂക്കോസ്, തുമ്പക്കോട്ട് മല സംരക്ഷണ സമിതി കൺവീനർ ദിവാകരൻ കോക്കോട്, വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി, പി.എം. അബ്ദുനാസർ, ഗഫൂർ കളത്തിൽ എന്നിവർ സംസാരിച്ചു.