പാലക്കാട്: പല ജില്ലകളിലൂടെ കാൽ നടയായി നടന്ന് കാലിൽ നീരുവന്ന നിലയിൽ കണ്ടെത്തിയ രാജസ്ഥാൻ സ്വദേശി അനിൽ എന്ന യുവാവിനെ കല്ലടിക്കോട് ആരോഗ്യ വകുപ്പ് ജീവനക്കാർ കുളിപ്പിച്ചു ഭക്ഷണവും പ്രാഥമിക ശുശ്രൂഷയും നൽകി സുരക്ഷിതമാക്കി.
കേരളം കാണാനായി ട്രെയിനിൽ തിരുവനന്തപുരത്തെത്തിയ ഇയാൾക്ക് ലോക്ക് ഡൌൺ തുടങ്ങിയതോടെ തിരിച്ചുപോകാൻ കഴിഞ്ഞില്ലെന്നും, കോഴിക്കോട് നിന്നും ട്രെയിൻ കിട്ടുമെന്ന് ആരോ പറഞ്ഞതിനാൽ, നടന്നും ചെറുവാഹനങ്ങളിലും മറ്റുമായി ഇവിടെ എത്തുകയായിരുന്നുവെന്നാണ് പറയുന്നത്.
മലയാളിയല്ലാത്ത ഒരു യുവാവ് ദേശീയപാതയിലൂടെ നടന്നുപോകുന്ന നിലയിൽ കണ്ടതായി പൊതു പ്രവർത്തകൻ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, മെഡിക്കൽ ഓഫീസർ ബോബി മാണി, ജെ. എച്ച്. ഐ ബെർലിറ്റ് എന്നിവരുടെ നേതൃത്വത്തിൽ കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
കൈയ്യിൽ പണമോ ഭക്ഷണമോ ഇല്ലാതിരുന്ന യുവാവിന് ഭക്ഷണവും വസ്ത്രവും നൽകി, ആംബുലൻസിൽ മാങ്ങോട് നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ച് താൽക്കാലിക സുരക്ഷയൊരുക്കി.