ആരോഗ്യ മേഖലയിലെ നവ നിർമിതിക്കായുള്ള ആർദ്ര കേരളം പദ്ധതി പ്രവർത്തനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കരിമ്പ ഗ്രാമ പഞ്ചായത്ത് പുരസ്ക്കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം, നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണം വകുപ്പ് മന്ത്രി എ.സി.മൊയ്തീനാണ് അവാർഡുകൾ വിതരണം ചെയ്തത്.
അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. പുതിയ കാലഘട്ടത്തിലെ ആരോഗ്യ രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കു കീഴിലും മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്റെ കീഴിലുമുള്ള ആശുപത്രികളില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ലക്ഷ്യ ബോധത്തിലൂടെയുള്ള ഇടപെടലിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ വലിയ മാറ്റം കാണാന്‍ സാധിക്കുമെന്നും മന്ത്രി എ.സി. മൊയ്തീന്‍ വ്യക്തമാക്കി.
ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി കിട്ടിയ 2017-18 ലെ ആര്‍ദ്ര കേരളം പുരസ്‌കാരം പഞ്ചായത്ത്പ്രസിഡന്റ് സി.കെ.ജയശ്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയിൽ നിന്നും സ്വീകരിച്ചത്.
ഡോ.ബോബിമാണി, സിസ്റ്റർ ഡിനി, ഷഹന, കൃഷ്ണകുമാരി, മെമ്പർമാരായ ജയലക്ഷ്മി,മണികണ്ഠൻ, മുഹമ്മദ്ഹാരിസ്, കെ.പി,മണികണ്ഠൻ കോട്ടപ്പുറം, ശ്രീജ,സുമലത,രാജി,ബിന്ദു,നിഷ,ബീനചന്ദ്രകുമാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു