പാലക്കാട്: മലയാളിയുടെ ജല-ഭക്ഷ്യ-ജീവ സുരക്ഷാ സമരം കർഷകരുടെ അതിജീവന പോരാട്ടം കർഷകമുന്നേറ്റം "ഒരാൾ ഒരു പകൽ പട്ടിണി സമരം" 555-ആം ദിവസം പൂർത്തിയാകുന്നതിന്റെ ഭാഗമായി കോട്ടായി പഞ്ചായത്തിലെ അയ്യങ്കുളം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു കർഷക മുന്നേറ്റം ജില്ലാസമിതിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കുളത്തിനു കരയിൽ പട്ടിണി സമരം നടത്തി.
ഏക്കറുകളോളം വിസ്തൃതമായ ഈ പൊതുകുളം കഴിഞ്ഞ 25 വർഷത്തിലേറെയായി വൃത്തിയാക്കിയിട്ട്. നൂറുകണക്കിന് കർഷകർക്കും ആയിരക്കണക്കിന് പരിസരവാസികൾക്കും കുളിക്കാനും ജലസേചനത്തിനും ഈ കുളമാണ് ഉപയോഗിക്കുന്നത്.
പരിസരത്തെ കുടിവെള്ള സ്രോതസ്സുകളെ ജീവിപ്പിച്ചു നിർത്തുന്ന ഈ കുളം ചളിയും ചണ്ടിയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും ഏതാണ്ട് 90% വരെ പുല്ലും നിറഞ്ഞു വൃത്തികേടായി കിടക്കുകയാണ്.
നിരവധി അപേക്ഷകളും നിവേദനങ്ങളും അധികൃതർക്ക് കൈമാറിയിട്ടും കോട്ടായിയിലെ കർഷകർക്ക് അനുകൂല നടപടി ഉണ്ടായിട്ടില്ല.
കടുത്ത ജലക്ഷാമം നേരിടുന്ന കേരളത്തിന്റെ നെല്ലറയിലെ അവശേഷിക്കുന്ന കുളങ്ങളെയെങ്കിലും സംരക്ഷിച്ചില്ലെങ്കിൽ വരാനിരിക്കുന്നത് വൻ ഭവിഷ്യത്താണെന്നു തിരിച്ചറിയുന്ന കർഷകരും പൊതുജനങ്ങളും കൂടുതൽ ശക്തമായ സമരങ്ങൾ രൂപപ്പെടുത്തുമെന്നു സമരം ഉദ്ഘാടനം ചെയ്ത കർഷകമുന്നേറ്റം സാരഥി വർഗ്ഗീസ് തൊടുപറമ്പിൽ പറഞ്ഞു.
ജില്ലാ അധ്യക്ഷൻ എം എൻ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാമപ്രസാദ് അകലൂർ, ഡോ. കെ എ ഫിറോസ് ഖാൻ, ബിജേഷ് കൂടൻ തൊടി, അയ്യങ്കുളം ശിവക്ഷേത്രം ശാന്തി പ്രവീൺ, മനോജ്, സിദ്ദിഖ്, സുരേഷ്, സത്യഭാമ, അയ്യങ്കുളം നീലി, ഇബ്രാഹിം, ആദം കുട്ടി എന്നിവർ നേതൃത്വം നൽകി.